മുംബൈ: ക്രൂഡ് ഓയില്‍ ഉത്പാദനം കുറയ്ക്കുമെന്ന സൗദി അറേബ്യയുടെ മുന്നറിയിപ്പ് ക്രൂഡ് വില വര്‍ധിപ്പിച്ചു. രൂപ താണു, ഓഹരികളും താണു. ബ്രെന്റ് ഇനം ക്രൂഡിന്റെ വില വീപ്പയ്ക്ക് 70 ഡോളറിനു താഴോട്ടുനീങ്ങിയ സഹചര്യത്തിലാണു സൗദിയുടെ മുന്നറിയിപ്പ്. അബുദാബിയില്‍ നടന്ന ഒരു ഊര്‍ജ കോണ്‍ഫറന്‍സിലാണ് സൗദി എണ്ണമന്ത്രി ഖാലിദ് അല്‍ ഫാലിഹിന്റെ മുന്നറിയിപ്പ്. പ്രമുഖ എണ്ണ ഉത്പാദകരാജ്യങ്ങള്‍ അതില്‍ പങ്കെടുത്തു. പ്രതിദിനം 10 ലക്ഷം വീപ്പ കണ്ട് ഉത്പാദനം കുറയ്ക്കാനാണു സൗദി നിര്‍ദേശിച്ചത്. തങ്ങള്‍ ഉത്പാദനം പ്രതിദിനം അഞ്ചു ലക്ഷം വീപ്പ കണ്ടു കുറച്ചുകൊള്ളാമെന്നും അല്‍ ഫാലിഹ് പറഞ്ഞു. യുഎഇയുടെ എണ്ണമന്ത്രി സുഹൈല്‍ അല്‍ മസ്‌റൂയിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു.
ഡിസംബര്‍ ആദ്യം വിയന്നയില്‍ ഒപെക് (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) സമ്മേളിച്ച് ഉത്പാദനം കുറയ്ക്കാനുള്ള തീരുമാനമെടുക്കും. ജനുവരിയിലാണ് ഉത്പാദനം കുറയ്ക്കുക. സൗദി മുന്നറിയിപ്പ് ബ്രെന്റ് ഇനം ക്രൂഡിന്റെ വില 70.18ല്‍നിന്ന് 71.8 ലേക്ക് ഉയര്‍ത്തി. പിന്നീട് അല്പം താണെങ്കിലും 71 ഡോളറിനു മുകളിലാണ്.ക്രൂഡ് വില വര്‍ധന ഇന്ത്യന്‍ ഓഹരികള്‍ക്കും രൂപയ്ക്കും തിരിച്ചടിയായി. ഡോളര്‍ രാവിലെ 73.05 രൂപ വരെ കയറിയിട്ട് 72.89 രൂപയില്‍ ക്ലോസ് ചെയ്തു. തലേ വ്യാപാരദിനത്തേക്കാള്‍ 39 പൈസ കൂടുതല്‍. കഴിഞ്ഞയാഴ്ച രൂപ നേട്ടമുണ്ടാക്കിയത് താത്കാലിക ആശ്വാസം മാത്രമാണെന്നും ക്രൂഡ് വിലയിലാണു രൂപയുടെ ഭാവി എന്നും ഇന്നലത്തെ ചലനങ്ങള്‍ തെളിയിച്ചു.ഓഹരി വിപണിയും ക്രൂഡ് വില കൂടുന്നതിലെ ആശങ്ക പ്രകടിപ്പിച്ചു. സൂചികകള്‍ ഒരു ശതമാനത്തോളം താഴോട്ടുപോയി. സെന്‍സെക്‌സ് രാവിലെ നന്നായി കയറിയശേഷമാണ് ഇടിഞ്ഞത്. 35,333.22 വരെ കയറിയിട്ട് 34,756.88 വരെ താണു. ഒടുവില്‍ 0.98 ശതമാനം ഇടിവില്‍ 34812.99ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 103 പോയിന്റ് (0.97 ശതമാനം) താണ് 10,482.2ല്‍ ക്ലോസ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…