Kerala Pranamam

ക്ഷീരകര്‍ഷകര്‍ക്ക് തുണയായി ഷിനുകുമാര്‍

മുട്ടം: കോവിഡ് മഹാമാരിയെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാല്‍ മുറിക്ക് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്കും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച മേഖലകളിലെ ക്ഷീരകര്‍ഷകര്‍ക്കും സഹായവുമായി എത്തുകയാണ് മുട്ടം വെറ്ററിനറി ആശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായ ഷിനുകുമാര്‍. പഞ്ചായത്ത് പ്രദേശത്തുള്ള കോവിഡ് രോഗികളായ ക്ഷീരകര്‍ഷകരുടേയും കണ്ടെയ്ന്‍മെന്റ് സോണിലെ ക്ഷീര കര്‍ഷകരുടേയും കാലികള്‍ക്ക് പുല്ല് ചെത്തിക്കൊടുത്തും കാലിത്തീറ്റ എത്തിച്ചുകൊടുത്തും ഏറെ സഹായകമാവുകയാണ് ഷിനുകുമാര്‍.കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രദേശത്തുള്ള മുഴുവന്‍ ക്ഷീരകര്‍ഷകരെയും ഫോണില്‍ വിളിച്ച് ഷിനുകുമാര്‍ വിവരങ്ങള്‍ തിരക്കുന്നത് പതിവാണ്. ഇതിനിടയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്നും ഷിനുകുമാര്‍ ഓരോ ക്ഷീരകര്‍ഷകരോടും പറയും. ഇതേ തുടര്‍ന്നാണ് പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലുള്ള കോവിഡ് ബാധിച്ച ക്ഷീരകര്‍ഷകരുടെ വീടുകളിലേക്ക് ഷിനുകുമാര്‍ സഹായവുമായി എത്തുന്നത്.സ്വകാര്യ വ്യക്തികളുടെ പറമ്ബിലും പുറമ്‌ബോക്കിലും റോഡ് സൈഡിലുമുള്ള പുല്ല് ചെത്തിയും പഴയമറ്റത്തുള്ള ക്ഷീര സൊസൈറ്റിയില്‍നിന്ന് കാലിത്തീറ്റ വീടുകളില്‍ എത്തിച്ചും ക്ഷീര കര്‍ഷകര്‍ക്ക് അനുഗ്രഹമാവുകയാണ് ഈ ചെറുപ്പക്കാരന്‍.പുല്ലും കാലിത്തീറ്റയും എത്തിക്കുന്ന കാര്യം ഷിനുകുമാര്‍ മുട്ടം പഞ്ചായത്ത് മെമ്ബറായ അരുണ്‍ ചെറിയനോട് ഷെയര്‍ ചെയ്തപ്പോള്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ വിട്ടുനല്‍കാന്‍ അരുണ്‍ ഇടപെടല്‍ നടത്തി.സ്വന്തമായി പറമ്ബും മറ്റു സൗകര്യവുമില്ലാതെ അടുത്തടുത്ത വീടുകളിലും കോളനി പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കും ഏറെ ആശ്വാസമാവുകയാണ് ഷിനുവിന്റെ സഹായം. സംഭവം കേട്ടറിഞ്ഞ് നിരവധി ആളുകളാണ് ഷിനുവിന്റെ സഹായത്തിനുവേണ്ടി ദിവസവും വിളിക്കുന്നത്.പ്രവര്‍ത്തനങ്ങള്‍ക്ക് മുട്ടം സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ: ദീപയുടെ പൂര്‍ണ പിന്തുണയുമുണ്ടെന്ന് ഷിനുകുമാര്‍ വ്യക്തമാക്കി.