ന്യൂഡൽഹി: കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി. ചൈനയിൽ നിന്നും കോടിക്കണക്കിന് രൂപ കോൺഗ്രസ് നേതാക്കൾ സംഭാവനയായി കൈപ്പറ്റി എന്നാണ് ബിജെപിയുടെ ആരോപണം. ഇന്ത്യാ ചൈന അതിർത്തി തർക്കം രൂക്ഷമാകവെയാണ് കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് ബിജെപി ദേശീയ അധ്യക്ഷൻ തന്നെ രംഗത്തെത്തിയിരിക്കുന്നത്. രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽനിന്ന് കോടികളുടെ സംഭാവനകൾ കൈപ്പറ്റിയെന്നാണ് ജെ.പി. നഡ്ഡ ആരോപിക്കുന്നത്. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ സോണിയ ഗാന്ധിയാണ്. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, രാഹുൽ ഗാന്ധി, പി. ചിദംബരം, പ്രിയങ്ക ഗാന്ധി എന്നിവരാണ് ട്രസ്റ്റിലെ ബോർഡംഗങ്ങൾ.
മധ്യപ്രദേശിലെ പ്രവർത്തകരും അനുഭാവികളുമായി നടത്തിയ ജനസംവാദ് വെർച്വൽ റാലിയിലാണ് നഡ്ഡ ആരോപണം ഉന്നയിച്ചത്. കോൺഗ്രസ് രാജ്യം ഭരിക്കുന്ന കാലഘട്ടത്തിലാണ് ചൈനീസ് സഹായം കോൺഗ്രസ് നേതാക്കൾ കൈപ്പറ്റിയത്. 2005 – 2006 വർഷത്തിൽ ചൈനയിൽനിന്നും ചൈനീസ് എംബസിയിൽനിന്നും മൂന്ന് ലക്ഷം ഡോളറിന്റെ സംഭാവന രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ചിട്ടുണ്ടെന്ന് നഡ്ഡ ആരോപിച്ചു. ഇത് കോൺഗ്രസും ചൈനയും തമ്മിലുള്ള രഹസ്യബന്ധത്തിനുള്ള തെളിവാണെന്നും നഡ്ഡ ആരോപിച്ചു.
2017ൽ ദോക്‌ലാം സംഘർഷ സമയത്ത് ചൈനീസ് അംബാസിഡറുമായി രാഹുൽ ഗാന്ധി രഹസ്യ ചർച്ച നടത്തി. ഇപ്പോൾ ഗൽവാൻ സംഘർഷ സമയത്ത് കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും നഡ്ഡ ആരോപിച്ചു. ജെ.പി നഡ്ഡയോടൊപ്പം ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്തിരുന്നു.
1991ലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ രൂപീകൃതമായത്. 2006ൽ രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് സർക്കാർ 10 ലക്ഷം രൂപ സംഭാവന നൽകിയതായി ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വെബ്‌സൈറ്റിലും വ്യക്തമാക്കുന്നു. ഇന്ത്യയിലെ ചൈനീസ് അംബാസഡറായ സുൻ യുക്‌സിയാണ് 10 ലക്ഷം രൂപയുടെ സംഭാവന ചെയ്തതെന്ന് വെബ്‌സൈറ്റിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. ‘ചൈനയിലെ ജനങ്ങൾക്ക് ഇന്ത്യയിലെ ജനങ്ങളോടുള്ള സൗഹൃദം മുൻനിർത്തി ഇന്ത്യയിലെ ചൈനീസ് അംബാഡറായ സുൻ യുക്‌സി രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ സംഭാവന ചെയ്തു’ എന്നാണ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരം.








