ന്യൂഡൽഹി : ഗൽവാൻ അതിർത്തിയിൽ ചൈന നടത്തിയ നീക്കം വളരെ നാളത്ത മുന്നൊരുക്കങ്ങൾക്ക് ശേഷമാണെന്ന് റിപ്പോർട്ട്. മുൻകൂട്ടി ഇന്ത്യൻ അതിർത്തിയിലേക്ക് പർവ്വതാരോഹകരേയും ആയോധനകലയിൽ പ്രാവീണ്യം നേടിയവരേയും വിന്യസിച്ചിരുന്നതായി ചൈനീസ് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നു.
ആയോധന കലാ ക്ലബിൽ നിന്നുള്ള സൈനികരെയാണ് ഇന്ത്യൻ അതിർത്തിയിലേക്ക് ചൈന വിന്യസിച്ചത്. അതുകൊണ്ടുതന്നെ ഏറ്റുമുട്ടലുണ്ടാവുകയാണെങ്കിൽ ശക്തമായ പ്രതിരോധം പുറത്തുവിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനൊപ്പം എവറസ്റ്റ് ടോർച്ച് റിലേ ടീമിലെ മുൻ അംഗങ്ങളേും ഈ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം ഉയർത്തിയ പ്രതിരോധത്തിൽ നാശനഷ്ടങ്ങൾ കൂടുതലും ചൈനയ്ക്കാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചൈന ഔദ്യോഗികമായി ഇതുസംബന്ധിച്ച് പ്രസ്താവനയൊന്നും നടത്തിയിട്ടില്ല.
ടിബറ്റൻ തലസ്ഥാനമായ ലാസയിൽ നൂറുകണക്കിന് പുതിയ സൈനികർ അണിനിരക്കുന്നതിന്റെ ദൃശ്യങ്ങൾ ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ചാനലായ സിസിടിവി നേരത്തെ പുറത്തുവിട്ടിരുന്നു. പർവ്വതാരോഹണ വിദഗ്ദ്ധരും അയോധനകലയിൽ പ്രാവീണ്യം നേടിയിരുന്നവരുമാണ് ഈ കൂട്ടത്തിലുണ്ടായിരുന്നത്.

എത്ര ചെങ്കുത്തായ മലകൾ കയറാനും ഏത് ദുർഘട സാഹചര്യത്തിൽ പോരാടാനും പറ്റുന്നവരാണ് ഇവർ. കനത്ത മഞ്ഞിൽ പോരാടാൻ പാകത്തിന് ഒരു മാസം മുന്നേ സ്ഥലത്തെത്തിച്ച് പരിശീലനം തുടങ്ങിയിരുന്നു. അനായാസമാണ് അവർ മലകയറിയതെന്നുമാണ് ചൈനീസ് മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നത്.











