Kerala Pranamam

ജനം ഒഴുകിയെത്തി; എടപ്പാള്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു


മലപ്പുറം : ജനം ആവേശപൂര്‍വം ഒഴുകിയെത്തിയ ഉദ്ഘാടന ചടങ്ങില്‍ എടപ്പാള്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് മേല്‍പാലം നാടിന് സമര്‍പ്പിച്ചത്. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയും കായിക മന്ത്രി വി അബ്ദുറഹിമാന്‍ വിശിഷ്ടാതിഥിയുമായി. ഇ ടി മുഹമ്മദ് ബഷീര്‍ എം പി , കെ ടി ജലീല്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.മലപ്പുറം ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിര്‍മ്മിക്കുന്ന ആദ്യ മേല്‍പ്പാലമാണ് എടപ്പാള്‍ മേല്‍പ്പാലം. കിഫ്ബിയില്‍ നിന്ന് 13.68 കോടി ചെലവഴിച്ചാണ് നിര്‍മ്മാണം.രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയില്‍ 259 മീറ്റര്‍ നീളത്തിലാണ് എടപ്പാള്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം. എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട് തൃശൂര്‍ റോഡിന് മുകളിലൂടെയാണ് മേല്‍പ്പാലം ഒരുക്കിയിരിക്കുന്നത്.പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തിലൂടെയാണ് എടപ്പാള്‍ മേല്‍പ്പാലം പദ്ധതി കടന്നുപോകുന്നത്. തൃശൂര്‍ കുറ്റിപ്പുറം പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍.നാല് റോഡുകള്‍ സംഗമിക്കുന്ന ജംങ്ഷനില്‍ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് എടപ്പാള്‍ മേല്‍പ്പാല നിര്‍മ്മാണം. എടപ്പാള്‍ മേല്‍പ്പാലത്തിന് അനുബന്ധമായി പാര്‍ക്കിംഗ് സൗകര്യങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്.