കൊരട്ടി: അവശേഷിക്കുന്ന ജോലിക്കാരില്‍ ഭൂരിഭാഗവും നാസിക്കിലേക്ക് മാറാന്‍ സമ്മതമറിയിച്ചതോടെ കൊരട്ടിയിലെ കേന്ദ്രസര്‍ക്കാര്‍ അച്ചുകൂടത്തിന് പൂട്ട് വീഴുമെന്നുറപ്പായി.അടുത്തിടെ കൊരട്ടിയിലെ പ്രസ് സന്ദര്‍ശിച്ച മാനേജ്മെന്റിനോട് നാസിക് യൂണിറ്റില്‍ പ്രസ് ലയിപ്പിക്കുന്നതിന് ജീവനക്കാര്‍ സമ്മതം അറിയിച്ചതായാണ് സൂചന. 450 പേരുമായി ആരംഭിച്ച പ്രസില്‍ നിലവില്‍ മാനേജ്മെന്റ് സ്റ്റാഫ് അടക്കം 15 പേരാണ് അവശേഷിക്കുന്നത്. ഇതില്‍ പലരും വിരമിക്കാനിരിക്കുന്നവരാണ്.വര്‍ഷങ്ങളായി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചമട്ടാണ്. ചിലര്‍ മാത്രമാണ് സ്ഥലംമാറ്റത്തോട് വിമുഖത കാണിച്ചത്.രാജ്യത്ത് കേന്ദ്രസര്‍ക്കാരിന്റെ 15 പ്രസുകളില്‍ നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്ന അഞ്ച് യൂണിറ്റുകളിലേക്ക് മറ്റുള്ളവയെ ലയിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരേ തൊഴിലാളികളും പ്രസ് സംരക്ഷണസമിതിയും രംഗത്തെത്തുകയും കൊരട്ടി യൂണിറ്റടക്കം അടച്ചുപൂട്ടല്‍ ഒഴിവാക്കാന്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.എന്നാല്‍ കൊരട്ടി യൂണിറ്റ് നല്‍കിയ ഹര്‍ജിയില്‍ വിധി പ്രതികൂലമായിരുന്നു. മറ്റ് യൂണിറ്റുകളുടെ കേസുകള്‍ ഒരൊറ്റ കേസായി പരിഗണിച്ച് വാദം കേള്‍ക്കുന്നത് ഡല്‍ഹിയിലേക്ക് മാറ്റി.എന്നാല്‍ കൊരട്ടി പ്രസിലെ തൊഴിലാളികള്‍ നല്‍കിയ റിവ്യൂ ഹര്‍ജി ഫയലില്‍ സ്വീകരിച്ചതോടെ യൂണിറ്റിന്റെ ഭാവിയും സാങ്കേതികമായി കോടതിയുടെ പരിഗണനയിലാണെന്ന് മുന്‍ മാനേജര്‍ ബി. സോമന്‍ പറഞ്ഞു.ഫെബ്രുവരി 24-ന് പ്രസുകളുടെ കേസ് പരിഗണിക്കുമ്പോള്‍ ലയനത്തിന് അനുകൂലമായ തൊഴിലാളികളുടെ നിലപാട് കോടതിയെ അറിയിക്കുന്നമുറയ്ക്ക് ലയനനടപടി പൂര്‍ത്തിയാക്കാനാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യമെന്നാണ് സൂചന. ഇതോടെ കൊരട്ടിയുടെ വ്യവസായപ്രതാപത്തിന് മദുരാ കോട്സിനൊപ്പം മുന്നിട്ടുനിന്ന കേന്ദ്ര ഗവണ്‍മെന്റ് പ്രസും ഓര്‍മയാകും.1966-ല്‍ കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോനാണ് 15 പ്രസുകളിലൊന്ന് ജന്മനാട്ടിലേക്ക് എത്തിച്ചത്. 110 ഏക്കറില്‍ അക്കാലത്തെ മികച്ച സാങ്കേതികമികവോടെയാണ് പ്രസ് സ്ഥാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളോടെ 450 പേര്‍ക്കാണ് ജോലി ലഭിച്ചത്.