തിരുവനന്തപുരം: യു.ഡി.എഫിനെ വേട്ടയാടുന്ന ടൈറ്റാനിയം അഴിമതി കേസ് സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. സ്ഥാപനത്തിലെ മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണമാണ് സി.ബി.ഐയ്ക്ക് വിട്ടത്.
2004-2006 കാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും വി.കെ ഇബ്രാഹിം കുഞ്ഞ് വ്യവസായ മന്ത്രിയുമായിരുന്ന കാലത്ത് തിരുവനന്തപുരത്തെ ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇടപാടില്‍ സര്‍ക്കാരിന് 80 കോടി രൂപ നഷ്ടം വന്നുവെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ടൈറ്റാനിയം മുന്‍ ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍, മുന്‍ എം.ഡിമാര്‍ എന്നിവരുള്‍പ്പെടെ ആറ് ഉന്നത ദ്യോഗസ്ഥരെയാണ് വിജിലന്‍സ് പ്രതികളാക്കിയിരിക്കുന്നത്. ഈ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍ ഉള്ളതിനാലാണ് സി.ബി.ഐയ്ക്ക് വിടുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഉദ്യോഗസ്ഥര്‍ക്കു പുറമേ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അന്നത്തെ വ്യവസായമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരും ആരോപണത്തിന്റെ നിഴലിലാണ്.
ബ്രിട്ടനിലെ വി.എ ടെക് വെബാഗ്, എവിഐ യൂറോപ്, ഫിന്‍ലാന്‍ഡിലെ കെമടോര്‍ എക്കോ പ്ലാനിംഗ് എന്നീ കമ്ബനികള്‍ വഴിയാണ് യന്ത്രങ്ങള്‍ വാങ്ങിയത്. ഇവരുടെ യഥാര്‍ത്ഥവിലയും കമ്മീഷനായി നല്‍കിയ തുകയും അറിയിക്കമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് നേരത്തെ ഇന്റര്‍പോളിനെ സമീപിച്ചിരുന്നു.






