ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് തൊടുപുഴ കലയന്താനി ചുങ്കം സ്വദേശി ബിജു ജോസഫിനെ കച്ചവട പങ്കാളി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. തലച്ചോറിനേറ്റ ക്ഷതമായിരുന്നു മരണകാരണം. മര്‍ദനത്തില്‍ ആന്തരിക രക്തസ്രാവം ഉണ്ടായി. ബിജുവിന്റെ വലത് കയ്യിലെ മുറിവ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
ബിജുവിനെ കൊല്ലണം എന്ന ഉദ്ദേശത്തോടെയായിരുന്നു തട്ടിക്കൊണ്ടുപോയി ക്വട്ടേഷന്‍ സംഘങ്ങള്‍ മര്‍ദിച്ചത്. എന്നാല്‍ കാപ്പാ കേസ് പ്രതിയെ ക്വ ട്ടേഷന്‍ ഏല്‍പ്പിച്ചതോടെ കൊലപാതകത്തിന് ശേഷമുള്ള ആസൂത്രണങ്ങള്‍ പാളി. അറസ്റ്റിലായ മൂന്നു പ്രതികളുമായും പൊലീസ് സംഭവസ്ഥലത്ത് തെളിവെടുത്തു. ഒന്നാംപ്രതി ജോമോനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കച്ചവട പങ്കാളിത്തം പിരിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ബിജുവിനെ സഹോദരന്‍ പറഞ്ഞു.
ബിജുവിനെ ലക്ഷ്യമിട്ട് പ്രതികള്‍ എത്തിയത് ഈ മാസം 15ന്. ബിജുവിന്റെ ഓരോ ദിവസത്തെയും നീക്കങ്ങള്‍ പ്രതികള്‍ സമയമെടുത്ത് നിരീക്ഷിച്ചു. 19ന് രാത്രി തട്ടിക്കൊണ്ടുപോകാന്‍ നീക്കം. എന്നാല്‍ പ്രതികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബിജു നേരത്തെ വീട്ടില്‍ മടങ്ങി എത്തി. അന്ന് രാത്രി മുഴുവന്‍ പ്രതികള്‍ ബിജുവിന്റെ വീടിന് സമീപം തങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്ക് അലാറം വെച്ച് ഉണര്‍ന്നു. ബിജുവിന്റെ സ്‌കൂട്ടറിനെ പിന്തുടര്‍ന്ന പ്രതികള്‍ വാഹനം തടഞ്ഞുനിര്‍ത്തി വലിച്ചുകയറ്റുകയായിരുന്നു. കേസിലെ പ്രതിയായ ജോമോനും ബിജുവിനോട് വിരോധം ഉണ്ടായിരുന്നു. ചെറുപുഴയിലെ സ്ഥാപനത്തില്‍ ജോലി ചെയ്ത വകയില്‍ ഒരു ലക്ഷം രൂപയോളം ഇയാള്‍ക്ക് ബിജു നല്‍കാന്‍ ഉണ്ടായിരുന്നതായാണ് മൊഴി. എന്നാല്‍ ബിജുവും, ജോമോനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നത് അറിവില്ലെന്നും, ബിജുവിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് ജോമോന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സഹോദരന്‍ ജോസ് ട്വന്റിഫോറിനോട് പറഞ്ഞു. ബിജുവിന്റെ മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ സംസ്‌കാരം നടത്തും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…