Kerala Pranamam

ദേശീയ പാത അമിതവേഗം അപകടക്കെണി

പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ വാഹനങ്ങളുടെ അമിത വേഗം അപകടക്കെണിയാകുന്നു. എസ്.എന്‍.ഡി.പി യോഗം 854ാം നമ്പര്‍ ഇടമണ്‍ കിഴക്ക് ശാഖയിലെ ഇടമണ്‍ ശ്രീഷണ്‍മുഖക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ വീട്ടമ്മ വാഹനമിടിച്ച് മരിച്ചത് ഇന്നലെ പുലര്‍ച്ചെയായിരുന്നു.രാവിലെ 5.30ന് ദേശീയ പാതയോരത്ത് കൂടി നടന്ന് ക്ഷേത്ര ദര്‍ശനത്തിനെത്തിയ സമീപവാസിയായജഗദമ്മയാണ് (68) ബൈക്കിടിച്ച് മരിച്ചത്. ഇത് ഭക്തരെ കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ട്.കഴിഞ്ഞ ദിവസം സന്ധ്യക്ക് ക്ഷേത്രത്തിലെ ചന്ദ്ര പൊങ്കയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വീട്ടമ്മയെ അമിതവേഗതയിലെത്തിയ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇടമണ്‍ 34ല്‍ വച്ച് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.റീ ടാറിംഗ് നടത്തി റോഡ് ഭംഗിയാക്കിയതോടെ അമിത വേഗതയിലാണ് ഇരുഭാഗത്തേയ്ക്കും വാഹനങ്ങള്‍ പായുന്നത്. ജനതിരക്കേറി ദേശീയ പാതയിലെ ഇടമണ്‍ പവര്‍ ഹൗസ് ജംഗ്ഷന്‍ വരെയുളള ഭാഗത്ത് നിരവധി വാഹനങ്ങള്‍ അപകടത്തിപ്പെട്ടിട്ടും അമിത വേഗത നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണ്.ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് കൊടും വളവും കുത്തിറക്കമുള്ള ഭാഗത്തും അപകടങ്ങള്‍ പതിവാണ്. പുനലൂര്‍ ഭാഗത്ത് നിന്ന് തെന്മല ഭാഗത്തേക്ക് അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ കൊടും വളവിലെത്തുമ്പോള്‍ നിയന്ത്രണം വിട്ട് 15 അടി താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്ര മുറ്റത്ത് വന്നുവീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അപകടസൂചന ബോര്‍ഡ് സ്ഥാപിക്കാത്തതാണ് ഇവിടത്തെ പ്രശ്‌നം.തെന്മല ഇക്കോ ടൂറിസം മേഖല, ആര്യങ്കാവ് പാലരുവി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇരുചക്ര വാഹനങ്ങളിലെത്തുന്ന യുവാക്കളാണ് അപകടത്തില്‍പ്പെടുന്നതിലധികവും. ദേശീയ പാതയിലെ പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയുള്ള സ്ഥലത്ത് അപകടം ഉണ്ടാകാത്ത ദിവസങ്ങളില്ലെന്ന് നാട്ടുകാര്‍ പറയുന്നു.