തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നോ എന്ന് സംശയിച്ച് പൊലീസ്. മെഡിക്കല്‍ ഓഫീസര്‍ നിയമനക്കോഴയില്‍ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. അഖില്‍ മാത്യുവിന് ഏപ്രില്‍ 10 ന് പണം നല്‍കിയെന്നാണ് ഹരിദാസ് ആരോപിച്ചിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പൊതുഭരണവകുപ്പ് ഇന്ന് കൈമാറും. അഖില്‍ മാത്യൂവിന്റെ പേരില്‍ മറ്റാരെങ്കിലും പണം വന്നു വാങ്ങിയിരുന്നോ എന്ന് അറിയാന്‍ വേണ്ടിയാണ്. അതേസമയം കേസിലെ അഖില്‍ സജീവനെ ഇതുവരെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. വീഡിയോയും ഓഡിയോയുമായി അഖില്‍ സജീവന്റെ അനേകം സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടും അഖില്‍ സജീവന്‍ ഇപ്പോഴും ഒളിവില്‍ തന്നെയാണ്. അഖില്‍മാത്യുവിന് പണം കൊടുത്തുവെന്ന ഹരിദാസ് പറയുന്ന ഏപ്രില്‍ 10ന് അഖിലിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത് പത്തനംതിട്ടയിലാണെന്നാണ് പോലീസ് പറയുന്നത് ആദ്യം കണ്ട അഖില്‍ മാത്യുവിന്റെ ഫോട്ടോയും പൊലീസ് കാണിച്ച ഫോട്ടോയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഹരിദാസനും പറയുന്നു. ഇതെല്ലാമാണ് കേസില്‍ ആള്‍മാറാട്ടം നടന്നിട്ടുണ്ടോ എന്ന സംശയത്തിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ ആരോഗ്യമന്ത്രിയുടെ ഓഫീസിന് തൊട്ടടത്ത് വെച്ച് ഏപ്രില്‍ 10ന് അഖില്‍ മാത്യുവിന് ഒരു ലക്ഷം കൊടുത്തുവെന്ന ഹരിദാസന്റെ പരാതിയാണ് നിയമനക്കോഴയിലെ നിര്‍ണ്ണായക വിവരം. ഏപ്രില്‍ 10,11 തീയതികളില്‍ ഹരിദാസ് തിരുവനന്തപുരത്തുണ്ടെന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ വ്യക്തമാണ്. ഏപ്രില്‍ 10 ന് പത്തനംതിട്ടയിലെ ഒരു വിവാഹത്തില്‍ അഖില്‍ മാത്യു പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. തട്ടിപ്പിന് പിന്നില്‍ അഖില്‍ സജീവ് ആണ് എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അഖില്‍ മാത്യുവെന്ന് പറഞ്ഞ് അഖില്‍ സജീവന്‍ മറ്റൊരാളെ ഹരിദാസന്റെ മുന്നിലെത്തിച്ചതാണോ എന്നാണ് ഇപ്പോള്‍ പോലീസിന്റെ സംശയം. കേസില്‍ ഇടനിലക്കാരനായ അഖില്‍ സജീവനെ പ്രതിചേര്‍ക്കും. അഖില്‍ സജീവ് സംസ്ഥാനം വിടാനുള്ള സാധ്യത മുന്‍ നിര്‍ത്തി ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.