Kerala Pranamam

നെടുങ്കയത്ത് ഒന്നേകാല്‍ കോടിയുടെ ഇക്കോ ടൂറിസം പദ്ധതിക്ക് അനുമതി

നിലന്പൂര്‍: കരുളായി നെടുങ്കയത്ത് 1.23 കോടിയുടെ ഇക്കോ ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി. നെടുങ്കയത്തിന് വേണ്ടി 1.38 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാരിന് നല്‍കിയിരുന്നത്. അതില്‍ 1.23 കോടി രൂപയുടെ അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. സീസണ്‍ സമയങ്ങളില്‍ ഏറെ സഞ്ചാരികളാണ് നെടുങ്കയം സന്ദര്‍ശിക്കാറുള്ളത്. ഇവര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ കുറവാണ്. പുതിയ പദ്ധതി നടപ്പിലാകുന്നതോടെ ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകും. ഡോര്‍മിറ്ററി, അമിനിറ്റി സെന്റര്‍, ശവകുടീരം ഭംഗിയാക്കല്‍, നെടുങ്കയത്തിനും കരിന്പുഴ വന്യജീവി സങ്കേതത്തിനും ചേര്‍ത്ത് ഒരു പ്രവേശന കവാടം, കുടിവെള്ള വിതരണ പദ്ധതി തുടങ്ങിയവയാണ് പ്രധാനമായും പുതിയതായി നടപ്പാക്കുക. ഒരു കഫറ്റേരിയ, കുട്ടികള്‍ക്കുള്ള ചെറിയ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, പുഴയുടെ വശങ്ങള്‍ കെട്ടി ആകര്‍ഷകമാക്കല്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടത്തും. പ്രവേശന കവാടത്തിന് മാത്രമായി 15 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഡോര്‍മെറ്ററി നിര്‍മിക്കുന്നതിനും അതിലേക്കാവശ്യമായ ഫര്‍ണിച്ചര്‍ വാങ്ങാനുമായി 65 ലക്ഷം രൂപയും അമിനിറ്റി സെന്ററിന് 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.കുടിവെള്ള വിതരണത്തിനായി അഞ്ചുലക്ഷം രൂപയും ബ്രിട്ടീഷ് എന്‍ജിനീയര്‍ ഡോസന്റെ ശവകുടീരം സംരക്ഷിക്കുന്നതിനും മോടി പിടിപ്പിക്കുന്നതിനുമായി അഞ്ചു ലക്ഷം രൂപയും പരസ്യ ബോര്‍ഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കുന്നതിനായി മൂന്നുലക്ഷം രൂപയുമാണ് ഇപ്പോള്‍ അനുവദിച്ചത്. പദ്ധതിക്കുള്ള അടങ്കല്‍ തയാറാക്കി 2022 ല്‍ പ്രവൃത്തി തുടങ്ങും. പദ്ധതിയുടെ ഡിസൈനിംഗ് പ്രവൃത്തികളുടെ ഏകദേശ രൂപരേഖ തയാറായിട്ടുണ്ട്. കാനനഭംഗി നുകര്‍ന്ന് വനത്തിലൂടെയുള്ള സഞ്ചാരം, ബ്രിട്ടീഷ് എന്‍ജിനീയറിംഗ് വൈദഗ്ധ്യത്തിന്റെ ഉദാഹരണമായി ഇന്നും നിലകൊള്ളുന്ന ഇരുന്പു പാലം, നെടുങ്കയത്തിലൂടെ ഒഴുകുന്ന കരിന്പുഴ, തടി ഡിപ്പോ, കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ തുടങ്ങിയവയാണ് നെടുങ്കയത്തിന്റെ സവിഷേതകള്‍. <br> <br> പാലം നിര്‍മിച്ച എന്‍ജിനീയറുടെ ആവശ്യാര്‍ത്ഥം അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്ത ശവകൂടീരവും നെടുങ്കയത്തുണ്ട്. ആദിവാസി കോളനിയുള്ള നെടുങ്കയത്തെത്തുന്ന സഞ്ചാരികള്‍ക്ക് ആദിവാസി ജീവിതത്തിന്റെ നേര്‍ കാഴ്ചകളും ലഭിക്കും.