ജയ്പൂർ: പതിനഞ്ചുകാരിയായ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഒമ്പതുമാസം ഗർഭിണിയായ യുവതി കോടാലിക്കൈ കൊണ്ടു അടിച്ചുകൊന്നു. രാജസ്ഥാനിലെ സിഖാറിലാണ് സംഭവം. യുവതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ചു വയസുള്ള കുട്ടിയുടെ അമ്മ കൂടിയാണ് ഈ യുവതി.
ഗർഭിണിയായതിനാലാണ് ഇളയ സഹോദരിയെ യുവതി ഭർതൃവീട്ടിലേക്ക് സഹായത്തിനായി വിളിച്ചുവരുത്തിയത്. എന്നാൽ മദ്യപിച്ചെത്തിയ ഇവരുടെ ഭർത്താവ് പതിനഞ്ചുകാരിയായ പെൺകുട്ടിയെ കടന്നുപിടിച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇതു കണ്ടുവന്ന യുവതി, സമീപത്തുണ്ടായിരുന്ന കോടാലിക്കൈയെടുത്ത് ഭർത്താവിന്റെ തലയ്ക്കടിച്ചത്. അടിയേറ്റയുടൻ ഇയാൾ മരിക്കുകയും ചെയ്തു. വീടിന് പിൻവശത്ത് കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്ത ശേഷം യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജയ്പുർ ഐ.ജി പറഞ്ഞു. പൊലീസ് യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗർഭിണിയായതിനാൽ ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.








