Kerala Pranamam

പയ്യന്നൂരിലെ സിയാല്‍ സൗരോര്‍ജ പ്ലാന്റ് സമര്‍പ്പണം മാര്‍ച്ച് ആറിന്

നെടുമ്പാശേരി (കൊച്ചി): കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍) ഹരിത ഊര്‍ജ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ പയ്യന്നൂരില്‍ സ്ഥാപിച്ച സൗരോര്‍ജ പ്ലാന്റ് മാര്‍ച്ച് 6ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. 12 മെഗാവാട്ട് ആണു സ്ഥാപിത ശേഷി. നെടുമ്പാശേരി വിമാനത്താവളത്തിലുള്ള 38 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റാണിത്. പയ്യന്നൂരിനടുത്ത് ഏറ്റുകുടുക്കയിലെ സൗരോര്‍ജ പ്ലാന്റിനടുത്തുളള വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ്.ലോകത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഭൗമഘടനാനുസൃത പ്ലാന്റ് ആണ് പയ്യന്നൂരില്‍ സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയുടെ ഘടനയെ അതേ പടിയും കൃത്യതയോടെയും ഉപയോഗിക്കുന്നതിനാല്‍ നിരപ്പാര്‍ന്ന സ്ഥലത്തേക്കാള്‍ 35 ശതമാനം അധികം പാനലുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇതിനായി പ്രത്യേക തരത്തില്‍ രൂപകല്‍പന ചെയ്ത പാനലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രതിദിനം 48,000 യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ നിന്നു ലഭിക്കുക.നിലവില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കാര്‍പോര്‍ട്ട് ഉള്‍പ്പെടെ 8 പ്ലാന്റുകളാണ് ഉള്ളത്. പയ്യന്നൂരിലെ പുതിയ പ്ലാന്റ് ഉള്‍പ്പെടെ ഇപ്പോള്‍ സൗരോര്‍ജ സ്ഥാപിത ശേഷി 50 മെഗാവാട്ട് ആയി വര്‍ധിച്ചു. ഇതു വഴി പ്രതിവര്‍ഷം 28000 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പ്രതിദിനം 2 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ആകെ ലഭിക്കുന്നത്. സിയാലിന്റെ പ്രതിദിന ഉപഭോഗം 1.6 ലക്ഷം യൂണിറ്റ് ആണ്. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമാണു സിയാല്‍. ഇതിനു പുറമേ കഴിഞ്ഞ നവംബറില്‍ കോഴിക്കോട് അരീപ്പാറയില്‍ പ്രവര്‍ത്തനം ആരംഭിച്ച ജല വൈദ്യുത പദ്ധതിയില്‍ നിന്ന് സീസണില്‍ പ്രതിദിനം ഒരു ലക്ഷം യൂണിറ്റ് വൈദ്യുതിയും ലഭിക്കും. കെഎസ്ഇബി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതോല്‍പാദകരാണു സിയാല്‍.പ്ലാന്റുകളില്‍ ഉല്‍പാദിപ്പിക്കുന്ന അധിക വൈദ്യുതി കെഎസ്ഇബിയുടെ പവര്‍ ഗ്രിഡിലേക്ക് നല്‍കുകയും ആവശ്യമുള്ളപ്പോള്‍ തിരിച്ചു ലഭിക്കുകയും ചെയ്യുന്ന പവര്‍ ബാങ്കിങ് സമ്പ്രദായമാണ് സിയാല്‍ നടപ്പിലാക്കുന്നത്.2015ല്‍ വിമാനത്താവളം ഊര്‍ജ സ്വയം പര്യാപ്തത കൈവരിച്ചതിനു ശേഷം വൈദ്യുതി ഉല്‍പാദന മേഖലയിലുള്ള വലിയ ചുവടുവയ്പ്പാണ് പയ്യന്നൂര്‍ പദ്ധതി എന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു.