ബോവിക്കാനം: മുളിയാര്‍, ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെര്‍ളടുക്കം -അരമനപ്പടി- ബാവിക്കര- ബേവിഞ്ച റോഡില്‍ അരമനപ്പടിയില്‍ 16.30 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന് ഭരണാനുമതിയായി. ജില്ലാപഞ്ചായത്ത് നിര്‍മിച്ച തൂക്ക് പാലമാണ് നിലവില്‍ ജനസഞ്ചാരത്തിന് ഉപയോഗിക്കുന്നത്. കല്ലളി, ബാവിക്കരയടുക്കം, ബേവിഞ്ച, ആലൂര്‍, ഇരിയണ്ണി പ്രദേശത്തെ ഗ്രാമീണര്‍ക്ക് പാലം ഏറെ സഹായകരമാകും.തെക്കില്‍- ആലറ്റി റോഡില്‍ പെര്‍ളടുക്കത്ത് നിന്നാരംഭിക്കുന്ന റോഡ് കല്ലളി, ബാവിക്കരയടുക്കം വഴി ബേവിഞ്ച- ആലൂര്‍-ഇരിയണ്ണി പൊതുമരാമത്ത്‌റോഡില്‍ എത്തും. പെരിയ ദേശീയപാതയില്‍ നിന്നാരംഭിച്ച് 14 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആയംകടവ് പാലം വഴി പെര്‍ളടുക്കത്ത് വേഗത്തിലെത്താം. അരമനപ്പടി പാലം വഴി ചെര്‍ക്കള- ജാല്‍സൂര്‍ സംസ്ഥാന പാതയിലെ ബോവിക്കാനം ടൗണിലേക്ക് എളുപ്പമെത്താം. നിലവില്‍ പെരിയ മുതല്‍ പെര്‍ളടുക്കം വരെ ബിഎം-ബിസി ചെയ്ത റോഡുണ്ട്. പെരിയ മുതല്‍ ആയംമ്പാറ വരെ മെക്കാഡം ചെയ്യുന്നതിന് 3.75 കോടി രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. പാലം യാഥാര്‍ഥ്യമാകുന്നതോടെ ഉദുമ മണ്ഡത്തിലെ ഏത് ഭാഗത്തേക്കും വേഗത്തില്‍ എത്താം. അരമനപ്പടി പാലം യാഥാര്‍ഥ്യമാകുന്നതോടൊപ്പം പെര്‍ളടുക്കത്ത് നിന്ന് ബോവിക്കാനത്തേക്കുള്ള റോഡും അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള നടപടി ജനങ്ങളുടെ സഹകരണത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സി എച്ച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ട, കേന്ദ്ര സര്‍വകലാശാല, കാഞ്ഞങ്ങാട് ടൗണ്‍, കാസര്‍കോട് ടൗണ്‍, ചെര്‍ക്കള ടൗണ്‍, ബോവിക്കാനം, പൊവ്വല്‍ കോട്ട, മല്ലം അമ്പലം, മുള്ളേരിയ, അഡൂര്‍, സുള്ള്യ, മടിക്കേരി എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം വഴിയായി ഇത് മാറും. പാലം നിര്‍മിക്കുന്നത് നബാര്‍ഡ് സഹായത്തോടെയാണ്. ഏപ്രിലില്‍ പണി ആരംഭിക്കാനാവും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…