നീലേശ്വരം: നീലേശ്വരം നഗരത്തിലെ കോട്ടപ്പുറം-കടിഞ്ഞിമൂല-മാട്ടുമ്മല്‍ പാലം നിര്‍മാണത്തിന് 13.92 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം. രാജഗോപാലന്‍ എംഎല്‍എ അറിയിച്ചു. മാട്ടുമ്മല്‍, കടിഞ്ഞിമൂല പ്രദേശത്തെ ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്നു നിലവിലുള്ള നടപ്പാലം മാറ്റി റോഡ് പാലം നിര്‍മിക്കുക എന്നത്. പതിറ്റാണ്ടുകളുടെ ആവശ്യമായ ഈ പാലം നിര്‍മാണത്തിന് 2016-21 എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്തെ ബജറ്റില്‍ ടോക്കണ്‍ പ്രഫഷനില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഡിപിആര്‍ തയാറാക്കി വരുമ്പോള്‍ 13.92 കോടി രൂപ ചെലവ് വരുമെന്നതിനാല്‍ ഇതിനായുള്ള ധനസഹായത്തിന് കേരള സര്‍ക്കാര്‍ നബാര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇതിന്റെ ഭാഗമായി ഈ വര്‍ഷം നബാര്‍ഡ് ട്രാഞ്ചെ 27 ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പിന് അനുവദിച്ച 153.24 കോടി രൂപയില്‍ ഉള്‍പ്പെടുത്തിയാണ് കോട്ടപ്പുറം പാലത്തിന് 13.92 കോടി രൂപയുടെ ഭരണാനുമതി അനുവദിച്ചിട്ടുള്ളത്. ഇതില്‍ 11.14 കോടി രൂപ നബാര്‍ഡ് വിഹിതവും 2.78 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. 155 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലം രൂപകല്‍പന ചെയ്തിട്ടുള്ളത്. ആറു സ്പാനുകളുള്ള ഈ പാലത്തിന് ഇരുഭാഗങ്ങളിലുമായി 350 മീറ്റര്‍ അപ്രോച്ച് റോഡ് നിര്‍മിക്കും. കൂടാതെ ഇരുഭാഗങ്ങളിലും ഒരുമീറ്റര്‍ വീതിയില്‍ നടപ്പാത കേബിള്‍ ഡെക്റ്റ് എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാലത്തിന് അനുബന്ധിച്ചു നിര്‍മിക്കുന്ന അപ്രോച്ച് റോഡിനുള്ള സമ്മതം പാലത്തിന് പരിസരത്തുള്ളവരില്‍നിന്നും ലഭിച്ചതായി നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി അറിയിച്ചു. മാട്ടുമ്മല്‍, കടിഞ്ഞിമൂല ഭാഗങ്ങളിലെ ജനങ്ങള്‍ നിത്യേന ഏഴ് കിലോമീറ്റര്‍ അധികം സഞ്ചരിച്ചുവേണം നീലേശ്വരം നഗരത്തില്‍ എത്തിച്ചേരാന്‍. പാലം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ദൂരവും സമയവും ലാഭിക്കാം എന്നതോടൊപ്പം മണ്ഡലത്തിലെ തീരദേശ ടൂറിസം പദ്ധതികള്‍ക്ക് വലിയ രീതിയില്‍ സൗകര്യപ്രദമാക്കുന്ന പദ്ധതികൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…