Kerala Pranamam

പൊതുവിപണിയില്‍ അരിയ്ക്ക് തീപിടിച്ച വില

കൊല്ലം: ഓണത്തിന് 26 ദിവസം ബാക്കിനില്‍ക്കേ വിപണിയില്‍ അരിവില ഉയര്‍ന്നു. സപ്‌ളൈകോയില്‍ സബ്‌സിഡി അരിക്ക് കടുത്ത ക്ഷാമം നേരിടവേ, പൊതുവിപണിയിലെ തീപിടിച്ച വില സാധാരണക്കാര്‍ക്ക് ഇരുട്ടടിയാവുന്നു.മൂന്നാഴ്ചകൊണ്ട് വില കിലോയ്ക്ക് രണ്ട് മുതല്‍ അഞ്ച് രൂപവരെയാണ് വര്‍ദ്ധിച്ചത്. ജില്ലയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ജയ, മട്ട അരികള്‍ക്കാണ് കൂടിയ വര്‍ധന. ജയ അരി കിലോയ്ക്ക് 41 രൂപയാണ് മൊത്തവില. ചില്ലറ വിപണിയിലെത്തുമ്പോള്‍ 44 രൂപയാവും. നാലു രൂപയാണ് രണ്ടാഴ്ചകൊണ്ട് കൂടിയത്.ജില്ലയില്‍ നിലവില്‍ പൊതുവിപണിയില്‍ അരിക്ഷാമം ഇല്ലെങ്കിലും ഓണം അടുക്കുമ്പോള്‍ ആവശ്യക്കാരുടെ എണ്ണം ഇരട്ടിക്കുന്നതിനാല്‍ ക്ഷാമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സബ്സിഡിയുള്ള ജയ അരി കിലോയ്ക്ക് 25 രൂപയ്ക്കാണ് വില്‍ക്കുന്നത്. സബ്സിഡി ഇല്ലാത്തതിന് 42 രൂപയും. സബ്സിഡിയുള്ള ജയ അരി സപ്ലൈകോ സ്റ്റോറുകളില്‍ ഒരാള്‍ക്ക് പത്ത് കിലോയായി നിജപ്പെടുത്തിയിട്ടുണ്ട്. അരിക്ക് പുറമേ പച്ചരിക്കും വില വര്‍ദ്ധിച്ചു. പ്രാദേശികമായി വില വ്യത്യാസം ഉണ്ടെങ്കിലും ഒരാഴ്ചകൂടി കഴിയുമ്പോള്‍ വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് അരിയെത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ അരി ഉത്പാദനത്തിന്റെ അളവ് കുറച്ചതും കാലാവസ്ഥ വ്യതിയാനവുമാണ് വരവ് കുറച്ചതും വില കൂടിയതും. അരിക്ക് ക്ഷാമമായതോടെ മില്ലുടമകള്‍ വില കൂട്ടി ചോദിക്കുന്നതിനാല്‍ മൊത്തക്കച്ചവടക്കാരില്‍ പലരും പുതിയ ലോഡ് എടുക്കാന്‍ താത്പര്യം കാട്ടുന്നില്ല.