Home Breaking News പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; മദ്യപിച്ചെന്ന പേരില്‍ മര്‍ദിച്ചെന്ന് ബന്ധുക്കള്‍

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; മദ്യപിച്ചെന്ന പേരില്‍ മര്‍ദിച്ചെന്ന് ബന്ധുക്കള്‍

1
0

കോഴിക്കോട്: വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്.വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. പൊലീസിന്റെ മര്‍ദനമേറ്റാണ് മരിച്ചതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചു. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്.ഐ മര്‍ദിക്കുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. ഇതോടെ സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു.നെഞ്ച് വേദന അനുഭവപ്പെട്ട സജീവന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മുക്കാല്‍ മണിക്കൂറുകളോളം സ്റ്റേഷനില്‍ ഇരുത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ല. പൊലീസ് വാഹനം ഉണ്ടായിട്ടും അതില്‍ കൊണ്ടുപോകാനോ ആംബുലന്‍സ് വിളിക്കാനോ പൊലീസ് തയാറായില്ല. കുഴഞ്ഞുവീഴുന്നത് കണ്ട ഓട്ടോതൊഴിലാളികളാണ് ആംബുലന്‍സ് വിളിച്ച് വടകര സഹകരണ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. അപ്പോഴേക്കും മരിച്ചിരുന്നെന്നും കൂടെയുണ്ടായിരുന്നവര്‍ വെളിപ്പെടുത്തി.വാഹനങ്ങള്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് സജീവനും സുഹൃത്തുക്കളും എതിര്‍ വാഹനത്തിലുണ്ടായിരുന്നവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്. മദ്യപിച്ചിരുന്ന വിവരം പൊലീസിനോട് സമ്മതിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍, തുടര്‍നടപടികള്‍ക്ക് വിധേയരാക്കുന്നതിന് മുമ്ബ് പൊലീസ് തങ്ങളെ മര്‍ദിക്കുകയായിരുന്നെന്നാണ് ഇവരുടെ ആരോപണം.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. അതേസമയം കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന ആരോപണം പൊലീസ് നിഷേധിച്ചു. സ്റ്റേഷനിലെത്തിച്ച് 20 മിനിറ്റിനകം നടപടികള്‍ പൂര്‍ത്തിയാക്കിയതായും പൊലീസ് പറയുന്നു. സ്റ്റേഷനില്‍നിന്ന് പുറത്തു വന്ന ഉടന്‍ സ്റ്റേഷന് മുന്നില്‍ സജീവന്‍ കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് ഇദ്ദേഹം വീഴുന്നത് കണ്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് വിശദീകരിച്ചു.c

LEAVE A REPLY

Please enter your comment!
Please enter your name here