Kerala Pranamam

ബൈക്ക് യാത്രികന്‍ കുഴിയില്‍ വീണ സംഭവം: അന്വേഷണ റിപ്പോര്‍ട്ട് തള്ളി മന്ത്രി


കോഴിക്കോട്: റോഡില്‍ കലുങ്ക് നിര്‍മാണത്തിന് കുഴിച്ച കുഴിയില്‍ വീണ് ഇരുചക്ര വാഹന യാത്രികന് പരിക്കേറ്റ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തള്ളി. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി കെഎസ്ടിപി എക്‌സിക്യൂട്ടീവ് എന്‍ജിനിയറാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കരാറുകാരന് വീഴ്ചയുണ്ടായിട്ടില്ലെന്നും റോഡ് കുഴിച്ചിടത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. എതിരേ വന്ന വാഹനത്തിന്റെ വെളിച്ചം കണ്ണിലടിച്ചതാവും അപകടകാരണമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് തള്ളിയ മന്ത്രി വിശദമായ അന്വേഷണത്തിന് പ്രോജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തി. കഴിഞ്ഞ രാത്രിയാണ് താമരശേരി-മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപം കുഴിച്ച കുഴിയില്‍ വീണ് എകരൂല്‍ വള്ളിയോത്ത് കണ്ണോറക്കുഴിയില്‍ അബ്ദുള്‍ റസാഖിന് പരിക്കേറ്റത്. വലതു തുടയെല്ല് പൊട്ടിയ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.