
ആലുവ: പ്രണയം നടിച്ച് ലൈംഗീകമായി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി മതം മാറ്റിയ കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പറവൂർ പെരുവാരം മന്ദിയേടത്ത് വീട്ടിൽ ഫയാസ് ജമാൽ (23), മാഞ്ഞാലി തലക്കാട്ട് വീട്ടിൽ സിയാദ് (48) എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് ജില്ലാ സെഷൻസ് കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകും.
ഇരുവരെയും യു.എ.പി.എയും മനുഷ്യക്കടത്തും ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇവരെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ബംഗ്ളൂരു, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. റിമാൻഡിലുള്ള സിയാദിന്റെ സാമ്പത്തീക വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്ന നിലയിലായിരുന്നു. ടാക്സി ഡ്രൈവറായിരുന്ന സിയാദിന് ഇപ്പോൾ കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്നാണ് പറയപ്പെടുന്നത്. സ്ഥല കച്ചവടത്തിലൂടെ സമ്പാദിച്ചതാണ് പണമെന്ന് പറയുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. കോൺഗ്രസ് പ്രവർത്തകനായിരുന്ന സിയാദ് 15 വർഷം മുമ്പാണ് രാജിവെച്ച് മുസ്ലീംലീഗിൽ ചേർന്നത്. ഇപ്പോൾ ലീഗിന്റെ മാഞ്ഞാലി ശാഖ പ്രസിഡന്റും കരുമാല്ലൂർ പഞ്ചായത്ത് കൗൺസിൽ അംഗവുമാണ്.
കേസിൽ മുഖ്യപ്രതി മാഹി പരിമടം സ്വദേശി അബ്ദുൾ റഷീദിന്റെ മകൻ മുഹമ്മദ് റിയാസ്, ഭാര്യ സീനത്ത് എന്നിവർ ഉൾപ്പെടെ ഒൻപത് പേരെ ഇനിയും പിടികൂടാനുണ്ട്. മുഖ്യപ്രതിയും മാതാവും ജിദ്ദയിലും മറ്റുള്ളവർ ബംഗ്ളൂരു, കണ്ണൂർ എന്നിവിടങ്ങളിലുമാണ്. മുഖ്യപ്രതിയുടെയും മാതാവിന്റെയും പേരിൽ ലുക്കൗട്ട് നോട്ടീസും ഇന്ന് പുറത്തിറക്കിയേക്കും. പിടിയിലായ ഫയാസ് ജമാൽ മുഖ്യപ്രതിയുടെ മാതൃസഹോദരിയുടെ മകനാണ്.




