Kerala Pranamam

മംഗലംഡാമില്‍ നിന്നും രണ്ടാംവിള ; വെള്ളം ഫെബ്രുവരി പകുതി വരെ

മംഗലംഡാം: മംഗലംഡാമില്‍ നിന്നും രണ്ടാംവിള നെല്‍കൃഷിക്കായി ഫെബ്രുവരി പകുതിയോളം വരെ വെള്ളം വിടാന്‍ ഉണ്ടാകുമെന്ന് ഇറിഗേഷന്‍ അധികൃതര്‍. ഇപ്പോള്‍ ഇടതു വലതു കര കനാലുകള്‍ വഴി വെള്ളം വിട്ടുകൊണ്ടിരിക്കുകയാണ്. പാടശേഖരങ്ങളില്‍ ഒരേ സമയം കൃഷി ഇറക്കാത്തത് ജലസേചനത്തിന് പ്രശ്‌നമാകുന്നുണ്ട്. ചില പാടങ്ങളില്‍ ഇപ്പോള്‍ കതിരുവരുന്ന സ്ഥിതിയുള്ളപ്പോള്‍ മറ്റിടങ്ങളില്‍ ഞാറ്റടികള്‍ വളര്‍ന്നു വരുന്നേയുള്ളു. പല ഘട്ടങ്ങളിലാണ് വളര്‍ച്ച. ഞാറ്റടികള്‍ വളര്‍ന്ന് കതിര് വരാന്‍ ഇനി സമയമെടുക്കും. അപ്പോഴേക്കും കുറെ പാടങ്ങളില്‍ കൊയ്ത്ത് നടത്തേണ്ടിവരും. ഇത് ജലസേചനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഏകീകൃത കൃഷി രീതി അവലംബിച്ചാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ എന്നാണ് ഇറിഗേഷന്‍ അധികൃതര്‍ പറയുന്നത്. കനാലുകളുടെ സ്‌ളൂയിസുകള്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ എത്ര വലിയ തോതില്‍ ഡാമില്‍ നിന്ന് വെള്ളം വിട്ടാലും കനാലുകളുടെ വാലറ്റങ്ങളിലേക്ക് വെള്ളം എത്താത്ത സ്ഥിതി തുടരുന്നുണ്ട്.സ്‌ളൂയിസുകള്‍ റിപ്പയര്‍ ചെയ്യാനായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും ഫണ്ട് ലഭ്യമാകുന്നില്ലത്രെ. ആലത്തൂര്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലായി 3340 ഹെക്ടര്‍ നെല്‍കൃഷി നടക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇപ്പോള്‍ ഇത്രയും കൃഷി വിസ്തൃതി ഉണ്ടാകാനിടയില്ല. ഇതില്‍ കുറെയൊക്കെ സ്ഥലങ്ങള്‍ നികത്തി പറമ്പുകളും കെട്ടിടങ്ങളും ഉയര്‍ന്നു. കിഴക്കഞ്ചേരി , വടക്കഞ്ചേരി , കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകള്‍ വഴി കടന്നു പോകുന്ന ഇടതുകര കനാല്‍ 24 കിലോമീറ്ററുണ്ട്. വണ്ടാഴി, വടക്കഞ്ചേരി , കാവശേരി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന വലതുകര കനാല്‍ 21.50 കിലോമീറ്ററാണ് പിന്നിടുന്നത്.