Home News മഹാരാഷ്ട്ര വിധി; സ്വാഗതാർഹമെന്ന് കോൺഗ്രസ് നേതാക്കൾ; ജനാധിപത്യത്തിന്റെ വിജയമെന്ന് ഔദ്യോഗിക പ്രതികരണം

മഹാരാഷ്ട്ര വിധി; സ്വാഗതാർഹമെന്ന് കോൺഗ്രസ് നേതാക്കൾ; ജനാധിപത്യത്തിന്റെ വിജയമെന്ന് ഔദ്യോഗിക പ്രതികരണം

2
0

മഹാരാഷ്ട്ര അധികാര വടംവലിയിൽ സുപ്രിം കോടതിയുടെ ഇടക്കാല വിധി സ്വാഗതാർഹമെന്ന് കോൺഗ്രസ് നേതാക്കൾ. പാർട്ടി ഔദ്യോഗിക പ്രതികരണം ഇത് ജനാധിപത്യത്തിന്റെ വിജയമാണ്, ഭരണഘടനയുടെ വിജയമാണ്, സത്യത്തിന്റെ വിജയമാണ് എന്നാണ്.

കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും വിശ്വാസ വോട്ടെടുപ്പിൽ ത്രികക്ഷി സഖ്യം വിജയിക്കുമെന്നുമാണ് സോണിയ ഗാന്ധിയുടെ പ്രതികരണം. ജനാധിപത്യത്തിന്റെ അന്തസുയർത്തുന്ന വിധിയെന്ന് ദേശീയ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രസ്താവിച്ചു. ബിജെപിക്ക് നാണംകെട്ട് സഭയിൽ നിന്ന് ഇറങ്ങിപ്പോവേണ്ടി വരുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. സുപ്രിം കോടതി വിധിയിലൂടെ വലിയ വിജയമാണുണ്ടായിരിക്കുന്നത്.

 

വിധി സ്വാഗതാർഹമെന്ന് ശശി തരൂർ എംപി. ഇവിടെ ഭരണഘടനയെ ആഘോഷിക്കുകയാണ്. ഇന്ന് ഭരണ ഘടന ദിനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപികൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് തരൂരിന്റെ പ്രതികരണം.

കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി എൻസിപി നേതാവ് നവാബ് മാലിക്കും പറഞ്ഞു. നാളത്തെ വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ട്. സുപ്രിം കോടതി ഉത്തരവ് ഒരു നാഴികക്കല്ലാണ്. നാളെ വൈകുന്നേരത്തോട് കൂടി എല്ലാം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ബിജെപിയുടെ കളി അവസാനിച്ചിരിക്കുകയാണ്’ എന്നാണ് നവാബിന്റെ പ്രസ്താവന.

അതേസമയം, മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും സുപ്രിം കോടതി പറഞ്ഞു. ജനാധിപത്യത്തിന് അപകടമുണ്ടാകുന്ന അവസ്ഥയിലാണ് കോടതി ഇടപെടൽ. ഗവർണർ അനുവദിച്ച സമയം വെട്ടിച്ചുരുക്കിയാണ് കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്. ഗവർണറുടെ നടപടി ചോദ്യം ചെയ്യാൻ കഴിയുമെന്ന് കോടതി തെളിയിച്ചിരിക്കുകയാണ് ഇന്നത്തെ വിധിയിലൂടെ.

ഭരണഘടനക്ക് വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ കോടതിക്ക് ഇടപെടാമെന്ന മുഖവുരയോട് കൂടിയാണ് വിധിയുടെ തുടക്കം. ബിജെപിയുടെ ആവശ്യങ്ങൾ കോടതി നിരാകരിച്ചു. സംസ്ഥാനത്ത് ഭരണഘടനാപരമായ വിഷയം നിലനിൽക്കുന്നുണ്ട്. ഭൂരിപക്ഷം തെളിയിക്കേണ്ടത് രാജ്ഭവനിലോ കോടതിയിലോ അല്ല മറിച്ച് നിയമസഭയിലാണെന്നും സുപ്രിം കോടതി. ഫഡ്‌നാവിസ് സർക്കാർ വിശ്വാസ വോട്ട് തേടണമെന്നും നാളെ വൈകിട്ട് അഞ്ചിന് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here