Kerala Pranamam

മോദിയുടെ ജന്മദിനം ‘ദേശീയ തൊഴിലില്ലായ്മ ദിന’മായി ആചരിച്ച് യൂത്ത് കോണ്‍ഗ്രസ്

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 ‘ദേശീയ തൊഴിലില്ലായ്മ ദിന’മായി ആചരിച്ച് യൂത്ത് കോണ്‍ഗ്രസ്. മോദിയുടെ ജന്മദിനം സേവ സമര്‍പ്പണ്‍ അഭിയാനായി ആചരിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിന് ബദലായാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം. ദേശീയ തൊഴിലില്ലായ്മ ദിനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് രാജ്യമെമ്ബാടും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. തൊഴിലില്ലായ്മ, കുറഞ്ഞ വളര്‍ച്ച നിരക്ക്, ഇന്ധന വില വര്‍ധന തുടങ്ങിയ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം. ‘ദേശീയ തൊഴിലില്ലായ്മ ദിനം’ എന്ന ഹാഷ്ടാഗില്‍ ലക്ഷകണക്കിന് ട്വീറ്റുകളാണ് ട്വിറ്ററില്‍ നിറഞ്ഞത്. ’45 വര്‍ഷത്തെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക്, 40 വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന ജി.ഡി.പി വളര്‍ച്ച നിരക്ക്, കര്‍ഷകരുടെ വരുമാനം 14 വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കില്‍, ജുംല പാക്കേജിന് 20 ലക്ഷം കോടി, 15 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടം, പെട്രോള്‍ ലിറ്ററിന് 110 രൂപ, ഡീസല്‍ ലിറ്ററിന് 100 രൂപ -അതുകൊണ്ടാണ് ഇന്ത്യ ദേശീയ തൊഴിലില്ലായ്മ ദിനം ആഘോഷിക്കുന്നത്’ -യൂത്ത് കോണ്‍ഗ്രസ് തലവന്‍ ശ്രീനിവാസ് ബി.വി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 2.4 ശതമാനത്തില്‍നിന്ന് 10.3 ശതമാനമായി ഉയര്‍ന്നതായും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. തൊഴിലില്ലാത്ത യുവജനങ്ങള്‍ രാജ്യത്തെ തെരുവിലൂടെ അലയുകയാണെന്നും ശ്രീനിവാസ് പറഞ്ഞു. വര്‍ഷംതോറും രണ്ടുകോടി തൊഴിലുകള്‍ നല്‍കുമെന്ന വലിയ വാഗ്ദാനം നല്‍കിയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ പൂര്‍ണമായും മൗനം പാലിക്കുകയാണെന്നും അവര്‍ ആരോപിച്ചു. മോദിയുടെ ജന്മദിനം ‘ജുംല ദിവസാ’യും ആഘോഷിക്കുകയാണ് ദേശീയ യുവജന സംഘടനകള്‍. യുവജനങ്ങളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന വഴികള്‍ തുറന്നുകാണിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിയുടെ ജന്മദിനം പൊള്ളയായ വാഗ്ദാനങ്ങളുടെ ദിനമായി ആചരിക്കുമെന്ന് യുവ ഹല്ല ബോല്‍ സംഘടന അറിയിച്ചിരുന്നു.