കേന്ദ്ര സർക്കാരിനെതിരെ ടി ഡി പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 126നെതിരെ 325 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്.
ടി ഡി പി അംഗം ജയദേവ് ഗല്ലയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 12 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു വോട്ടെടുപ്പ്. മോദി സര്‍ക്കാരിനെതിരെ അവതരിപ്പിക്കപ്പെട്ട ആദ്യ അവിശ്വാസപ്രമേയമായിരുന്നു ഇത്.
ഒന്നര മണിക്കൂറിലധികം നീണ്ട അവിശ്വാസ പ്രമേയ മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷത്തിന് അക്കമിട്ട് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചടിച്ചു. തന്നെപ്രധാനമന്ത്രിയാക്കിയത് രാജ്യത്തെ ജനങ്ങളാണ്.125 കോടി ജനങ്ങളുടെഅനുഗ്രഹത്തോടെയാണ് തുടരുന്നത്. സ്വാര്‍ഥതാല്‍പര്യം നടപ്പാക്കുന്നതിനല്ല ഭരിക്കുന്നത്. ഞാന്‍ ചെയ്ത നല്ല കാര്യങ്ങളുടെ ബലത്തില്‍ ഇവിടെത്തന്നെ ഇരിക്കുകയും ചെയ്യും”. രാഹുലിന്റെ കെട്ടിപ്പിടിത്തത്തെ പരിഹസിച്ച് പ്രധാനമന്ത്രി പറഞ്ഞു. ദോക്‌ലാം പ്രശ്‌നത്തില്‍ പ്രതിപക്ഷത്തിന് നമ്മുടെ സൈന്യത്തേക്കാള്‍ വിശ്വാസം ചൈനീസ് അംബാസിഡറെയാണെന്ന് മോദി കുറ്റപ്പെടുത്തി. അവര്‍ക്ക് ആരേയും വിശ്വാസമില്ല, എന്നാല്‍ ജനങ്ങള്‍ക്ക് ഞങ്ങളെ വിശ്വാസമുണ്ട്, മോദി പറഞ്ഞു.2024 ലും അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗം ബഹളമുണ്ടാക്കി തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം നിരന്തരം ശ്രമിച്ചു. അവിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ച നിഷേധ രാഷ്ട്രീയം കൈയാളുന്നവരെയും വികസനം തടസ്സപ്പെടുത്തുന്നവരെയും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മോദിയെ നീക്കൂ എന്ന് മാത്രമാണ് അസഹിഷ്ണുത ബാധിച്ച പ്രതിപക്ഷത്തിന് ഇപ്പോള്‍ ആകെ പറയാനുള്ളത്. ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം’ എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാവാക്യം. ഏഴ് പതിറ്റാണ്ടായി കൂരിരുട്ടില്‍ കഴിഞ്ഞ 18,000 ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചു.
അടുത്ത തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചരണത്തിനു തുടക്കം കുറിക്കുന്ന വേദി എന്ന പ്രതീതിയാണ് പാര്‍ലമെന്റില്‍ കണ്ടത്.
ശിവസേനയുടെ 18 അംഗങ്ങളും ബിജു ജനതാദളിന്റെ 19 അംഗങ്ങളും കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയചര്‍ച്ചബഹിഷ്‌ക്കരിച്ചു..