തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പലവട്ടം മാറ്റിവെച്ച രാഷ്ട്രീയസമത പാർട്ടിയുടെ സംസ്ഥാന കൗൺസിലും സ്റ്റേറ്റ് എക്‌സിക്യൂട്ടീവും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇന്ന് സമ്മേളിച്ചു. തിരുവനന്തപുരത്തു നിന്നുള്ള പ്രതിനിധികൾ തിരുവനന്തപുരം സംസ്ഥാന കമ്മിറ്റി ഓഫീസിലും മറ്റുള്ള ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ഓൺ ലൈനിലും ആണ് മീറ്റിംഗിൽ പങ്കെടുത്തത് . സംസ്ഥാന അധ്യക്ഷൻ മുഹമ്മദ് ആസിഫിന്റെ അധ്യക്ഷതയിലാണ് യോഗനടപടികൾ നടന്നത്. പാർട്ടിയുടെ പ്രധാന ശക്തികേന്ദ്രമായ ബീഹാർ ഘടകവും നാഷണൽകമ്മറ്റിയും ഭാരതീയ സബ് ലോക് പാർട്ടിയിൽ ലയിച്ചതിനെ യോഗം ഏകകണ്ഠമായി അംഗീകരിച്ചു. ബിഹാറിലും കേരളത്തിലും തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി സ്റ്റേറ്റ് കൗൺസിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും കൂടുകയുണ്ടായത്.
പാർട്ടിയുടെ ഉപാധ്യക്ഷനും സംസ്ഥാന വക്താവുമായ അഡ്വ.ഹാഷിർ ലബ്ബ, സംസ്ഥാന വനിതാ വിഭാഗം പ്രസിഡൻറ് സജിത വാസുദേവൻ, യുവ സമതാ പ്രസിഡൻറ് വിപിൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ, ജില്ലാ പ്രസിഡണ്ടുമാർ, വിവിധ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ബിഹാറിലേയും കേരളത്തിലേയും മാറി വരുന്ന രാഷ്ട്രീയ സാഹചര്യത്തെ യോഗം ചർച്ച ചെയ്തു. ഭാരതീയ സബ് ലോക് പാർട്ടിയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ ഏകോപിപ്പിക്കാൻ കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനം എടുക്കുവാൻ മുഹമ്മദ് ആസിഫിനെ യോഗം ചുമതലപ്പെടുത്തി.








