റഫാല്‍ യുദ്ധവിമാന കരാര്‍ എന്ത് ? റഫാല്‍ കരാര്‍ സുതാര്യമാണോ ? തുടങ്ങിയ ചോദ്യങ്ങള്‍ ഇന്ത്യയിലെ ജനങ്ങളും ഉന്നത കോടതിയും ചോദിച്ചുകൊണ്ടിരിക്കുന്നു.
അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ദേശ സുരക്ഷ മറയാക്കണോ എന്ന് സുപ്രീം കോടതി തന്നെ കഴിഞ്ഞ ദിവസം വിചാരണ വേളയില്‍ എടുത്തു ചോദിച്ചതിന് റഫാലിന്റെ കാര്യത്തില്‍ വലിയ പ്രാധാന്യമുണ്ട്. പുറത്തായ രഹസ്യ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചപ്പോള്‍ ‘ മോഷ്ടിച്ച രേഖകളാണെങ്കിലും തെളിവ് നിയമപ്രകാരം അത് പരിശോധിക്കപ്പെടേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം വെച്ചു നോക്കുമ്പോള്‍ റഫാല്‍ അഴിമതി വിവാദത്തിന്റെ ചുരുളുകള്‍ നിരവധി സംഭവങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. റഫാല്‍ വിവാദം സംബന്ധിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു. ഉത്തരങ്ങളെക്കാളധികം ചോദ്യങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുള്ളത്. ഈ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരങ്ങള്‍ കിട്ടിയാലേ സി.എ.ജി. റിപ്പോര്‍ട്ടിന് വിശ്വാസ്യത ഉണ്ടാകൂ എന്ന് തറപ്പിച്ചു പറയാം.
റഫാല്‍ യുദ്ധവിമാന കരാറില്‍ കരാറുകള്‍ ഒട്ടേറെ ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. റഫാലിലെ പല സുപ്രധാന വിവരങ്ങളും കേന്ദ്ര സര്‍ക്കാര്‍ ‘കോള്‍ഡ് സ്‌റ്റോറേജില്‍’ സൂക്ഷിച്ചിരിക്കുകയാണെന്നാണ് രാജീവ് ഗാന്ധിയുടെ ആക്ഷേപം. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ പോലും സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. യു.പി.എ സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ അവര്‍ പറഞ്ഞിരുന്ന വ്യവസ്ഥകളെക്കാള്‍ ഇന്ത്യയ്ക്ക് നഷ്ടമുണ്ടാക്കുന്നതാണേ്രത മോദി സര്‍ക്കാരിന്റെ പുതിയ കരാറെന്നാണ് ആക്ഷേപം. ബാങ്ക് ഗ്യാരന്റി ഒഴിവാക്കിയതും വന്‍ നഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്. രാജ്യസുരക്ഷ സംബന്ധിച്ച ഇടപാടുകള്‍ നടത്തുമ്പോഴുള്ള സൂക്ഷ്മമായ നടപടിക്രമങ്ങള്‍ പോലും പാലിച്ചിട്ടില്ലെന്നാണ് ആരോപണം. സ്വാധീനം ചെലുത്തല്‍ അഴിമതി കമ്മീഷന്‍ പറ്റല്‍ തുടങ്ങിയ ക്രമക്കേടുകളെല്ലാം ബി.ജെ.പി ഗവണ്‍മെന്റ് കാലത്തെ കരാറില്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര ക്യാബിനറ്റില്‍ റഫാല്‍ കരാറിനെപ്പറ്റി വേണ്ട ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
2015 ഏപ്രില്‍ 10ന് പാരിസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൊടുന്നനെ റഫാല്‍ കരാര്‍ പ്രഖ്യാപിച്ചത് ദുരൂഹതയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. റഫാല്‍ രാജ്യത്തിന് അത്യാവശ്യം വേണ്ട മികച്ച വിമാനമാണെങ്കില്‍ പോലും ഇത്രയധികം ചെലവിട്ട് എന്തിന് 36 വിമാനങ്ങള്‍ വാങ്ങാന്‍ കരാറാക്കി. ഹാര്‍ഡ് വെയര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ക്കല്ല; പകരം വിമാനത്തിന്റെ രൂപകല്‍പ്പനയ്ക്കാണ് വന്‍ തുക ചെലവിടുന്നത് ഇക്കാര്യങ്ങളൊക്കെ സംശയങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
റഫാല്‍ യുദ്ധവിമാന കരാറിനെ ഇന്റര്‍ ഗവണ്‍മെന്റ് എഗ്രിമെന്റായിട്ടാണ് കണക്കാക്കുവന്നത്. ഫ്രാന്‍സ് ഇന്ത്യ ഗവണ്‍മെന്റുകള്‍ തമ്മിലുള്ള കരാറായി റഫാലിനെ കാണാനാവില്ല. ഇന്റര്‍ ഗണ്‍മെന്റ് കരാറാവുമ്പോള്‍ അതില്‍ ദുരൂഹതകള്‍ ധാരാളം ഉണ്ടാവും. 2015 ഏപ്രില്‍ 10 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പൊതു പ്രഖ്യാപനത്തിലൂടെ 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിക്കാന്‍ തീരുമാനിച്ചതായിട്ടതായാണ് തിടുക്കപ്പെട്ട് രാജ്യത്തെ അറിയിച്ചത്. യു.പി.എ. ഭരണ കാലത്ത് ഉണ്ടായ വ്യവസ്ഥയുടെ ഭാഗമായി എച്ച്.എ.എല്ലിന്റെ പങ്കാളിത്ത കാര്യം മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനം വരെ സജീവമായിരുന്നു. ദാസോയുടെ സി.ഇ.ഒ എറിക് ട്രാപ്പര്‍ അന്ന് പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളും മോദിയുടെ പ്രഖ്യാപനങ്ങളെ സാധൂകരിക്കുന്നില്ല.
യുദ്ധവിമാന നിര്‍മ്മാണത്തില്‍ ഏറെക്കാലത്തെ പഴക്കമുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോ നോട്ടിക്ക് ലിമിറ്റഡിനെ ഒഴിവാക്കി കോടീശ്വരനായ അനില്‍ അംബാനിയുടെ സ്വകാര്യ സ്ഥാപനമായ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിന് ഒന്നേകാല്‍ ലക്ഷം കോടിയിലധികം ലാഭം കൊയ്യാന്‍ വഴിയൊരുക്കിയ റഫാല്‍ കരാര്‍ എങ്ങനെയുണ്ടായി എന്ന ചോദ്യം പ്രസക്തമാണ്.
എന്താണ് റഫാല്‍ ? അത്യാധുനിക ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങള്‍ ഫ്രഞ്ചു കമ്പനിയായ ഡസോട്ട് ഏവിയേഷനാണ് നിര്‍മ്മിക്കുന്നത്. ഈ കമ്പനിയില്‍ നിര്‍മ്മാണം തുടങ്ങുന്നത് 80 കളില്‍ 2001 ല്‍ കമ്പനി ഫ്രഞ്ചുവ്യോമസേനയുടെ ഭാഗമായി നിലവില്‍ ഫ്രഞ്ച് വ്യോമ, നാവിക സേനകളും ഈജിപ്ത്, ഖത്തര്‍ എന്നിവിടങ്ങളിലെ വ്യോമസേനകളുമാണ് ഈ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ഇന്ത്യ വാങ്ങാന്‍ പോകുന്നത് ദ്വിവൈമതിക റഫാല്‍ വിമാനങ്ങളാണ്. ത്രിതല മിസൈല്‍ ശേഷിയുള്ള വിമാനമാണിത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ വ്യവസ്ഥകള്‍ ഉണ്ടാവുകയും അന്തിമഘട്ടത്തിലേക്ക് അത് നീങ്ങുകയും ചെയ്തിരുന്നു. പക്ഷേ നരേന്ദ്രമോദി അത് അട്ടിമറിച്ച് മുന്‍ പരിചയമില്ലാത്ത റിലയന്‍സിനെ പങ്കാളിയാക്കിയെന്നാണ് ആരോപണം. റിലയന്‍സ് കമ്പനി രൂപംകൊണ്ടിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ.
യു.പി.എ ഭരണകാലത്ത് ഗ്ലോബല്‍ ടെണ്ടറുകളിലൂടെ രണ്ട് വിമാന കമ്പനികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. ഡസോള്‍ട്ട് റഫേലും നാല് യുറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്നുള്ള യുറോഫൈന്‍ കമ്പനിയേയുമാണ് യു.പി.എ സര്‍ക്കാര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നത്. റഫാലിന്റെ വില കുറവായിരുന്നതിനാല്‍ 126 വിമാനങ്ങള്‍ വാങ്ങാന്‍ പ്രാരംഭ നടപടിക്രമങ്ങള്‍ നടന്നിരുന്നു. അന്നത്തെ ചര്‍ച്ചകള്‍ക്ക് അന്തിമരൂപമായപ്പോള്‍ 18 വിമാനങ്ങള്‍ ഡാസോയില്‍ നിന്ന് ആദ്യം വാങ്ങുമെന്നും ബാക്കി വിമാനങ്ങള്‍ക്കുള്ള സാങ്കേതിക വിദ്യ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന് നല്‍കി വിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കണമെന്നാണ് അന്നുണ്ടാക്കിയ ക്രമീകരണങ്ങള്‍ പക്ഷേ പൊതു തിരഞ്ഞെടുപ്പ് വന്നതിനാല്‍ യു.പി.എ കരാറില്‍ ഒപ്പിട്ടിരുന്നില്ല. ഇന്ത്യയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ മോദി അധികാരത്തില്‍ വന്നതോടെ തിരക്കിട്ട് ഫ്രാന്‍സിലേക്ക് പോയി 36 റഫേല്‍ വിമാനങ്ങള്‍ കരാറില്‍ ഒപ്പിടുകയായിരുന്നു. യു.പി.എ ഗവണ്‍മെന്റിന്റെ കാലത്ത് ചര്‍ച്ചചെയ്ത് അന്തിമഘട്ടത്തിലെത്തിയ റഫാല്‍ വ്യവസ്ഥകളെ അട്ടിമറിച്ചുകൊണ്ടാണ് മോദി പുതിയ കരാറിന് രൂപം കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി രൂപം കൊടുത്ത പുതിയ കരാറില്‍ ഉടനീളം ഡിഫന്‍സ് അറ്റ് ക്വിസിഷന്‍ കൗണ്‍സിലിന്റെ തീരുമാനത്തെ അട്ടിമറിച്ചുകൊണ്ടുള്ള പുതിയ ഡീലാണുണ്ടായത്. എച്ച്.എ.എല്ലിനെ ഒഴിവാക്കി പുതിയ ഒരു പങ്ക്കാരനെ (റിലയന്‍സ്) മോദി റഫാല്‍ ഇടപാടില്‍ കൊണ്ടുവന്നു. ഡാസോ പൂര്‍ണ്ണമായ പ്രൈവറ്റ് കമ്പനിയായതുകൊണ്ടും ഫ്രഞ്ച് ഗവണ്‍മെന്റ് റഫാല്‍ കരാറില്‍ ഇടനിലക്കാരനായില്ല. ഗ്യാരന്റിയറാകാനും വിസമ്മതിച്ചു. ഇങ്ങനെയുളള കരാറുകള്‍ ഉണ്ടാകുമ്പോള്‍ വിശ്വസ്തതയ്ക്കുവേണ്ടി ഇന്റഗ്രിറ്റി ക്ലോസുകള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കും. കമ്മീഷന്‍ പാടില്ല. ഇങ്ങനെയുള്ള പലകാര്യങ്ങള്‍ സാധാരണ കരാറില്‍ ഉള്‍പ്പെടുത്താറുണ്ടെങ്കിലും റഫാല്‍ കരാറില്‍ ഇതൊക്കെ വെട്ടി നിരത്തി. മാത്രമല്ല. കമ്മിഷന്‍ വേണമെന്നോ വേണ്ടയെന്നോ ഒന്നും തന്നെ കരാറില്‍ വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഒട്ടുമിക്ക കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. ഡിഫന്‍സി വിഭാഗത്തെ (ഡിഫന്‍സ് അക്വിസിഷന്‍) ഒഴിവാക്കിയതിനാല്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഒരുഉത്തരവാദിത്തവും ഏറ്റെടുത്തിരുന്നില്ല എ്ന്നുള്ളത് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ഡാസോയ്ക്ക് കൊടുക്കാനുള്ള പണത്തിന്റെ ഇടപാടുകള്‍ പോലും ഫ്രഞ്ച് ഗണ്‍മെന്റ് ഇടപെട്ടിട്ടില്ലെന്ന് മാത്രമല്ല മൗനിയായിരുന്നു.
റഫാല്‍ ഇടപാടിനെപ്പറ്റിയുള്ള സി.എ.ജി റിപ്പോര്‍ട്ട് പോലും അതിന്റെ വിശ്വാസ്യത കുറച്ചു കാണിക്കുന്നു എന്നാണ് ആക്ഷേപം. സി.എ.ജി റിപ്പോര്‍ട്ടില്‍ പോലും 36 യുദ്ധവിമാനത്തിന്റെ വിലയില്‍ 2.86 ശതമാനം കുറവു വന്നെന്നാണ് വിശദീകരിക്കുന്നത്.
യു.പി.എ ഭരണകാലത്ത് ഇതിലും കുറഞ്ഞ വിലയില്‍ വ്യവസ്ഥയുണ്ടാക്കിയിരുന്നു. അവസാനഘട്ട ചര്‍ച്ചയില്‍ കുറേക്കൂടി വില കുറയ്ക്കാനും ധാരണയുണ്ടായിരുന്നു. പക്ഷേ തിരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ട് പുറത്തായി. നരേന്ദ്രമോദി പ്രധാനമന്ത്രിയായി.
ഇന്ത്യന്‍ ഡിഫന്‍സ് വകുപ്പിന്റെ എതിര്‍പ്പുകളെ അവഗണിച്ചതിനെപ്പറ്റി സി.എ.ജി റിപ്പോര്‍ട്ട് ഒന്നും പറയുന്നില്ല. പ്രധാനമന്ത്രി എങ്ങനെ ഇടപെട്ടുവെന്നും അതിനുള്ള സാഹചര്യം എങ്ങനെ ഉണ്ടായെന്നും സി.എ.ജി റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നതേയില്ല. കേന്ദ്ര സര്‍ക്കാരിനെ പരിരക്ഷിക്കുന്ന രീതിയിലാണ് സി.എ.ജി റിപ്പോര്‍ട്ട് ഒരു തരത്തില്‍ പറഞ്ഞാല്‍ ഗവണ്‍മെന്റിനെ പരിപൂര്‍ണ്ണമായി സംരക്ഷിക്കുന്നു. ഡിഫന്‍സ് പ്രൊക്യുര്‍മെന്റ്‌സ് പ്രോസ്യൂജ്യറിന് വിപരീതമായിട്ടാണ് പ്രധാനമന്ത്രി നേരിട്ട് പുതിയ കരാര്‍ വ്യവസ്ഥകള്‍ ഉണ്ടാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസ് റഫാല്‍ കരാര്‍ സംബന്ധിച്ച് പല കാര്യങ്ങളും ഒളിച്ചുവെയ്ക്കുന്നുവെന്ന് ആരോപണമുണ്ട്. യു.പി.എ കാലത്തുണ്ടായ വ്യവസ്ഥകളില്‍ കുറെ അധികം മാറ്റങ്ങളോടെയാണ് പുതിയ യുദ്ധവിമാന കരാര്‍ ഉണ്ടാക്കിയത്. പുതിയ കരാറിനെപ്പറ്റി അജണ്ടകളോ ചര്‍ച്ചകളോ ഉണ്ടായതായി രേഖകളില്ല.







