Kerala Pranamam

ലോകത്ത് കോവിഡ് മരണം 48 ലക്ഷം കവിഞ്ഞു; യു.എസില്‍ മാത്രം 7 ലക്ഷം; ഇന്ത്യയില്‍ 24,354 പുതിയ രോഗികള്‍ കൂടി

 

ന്യുഡല്‍ഹി: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ മരണം അമേരിക്കയിലാണ്. 7.1 ലക്ഷം

പേര്‍ ഇവിടെ മാത്രം മരണമടഞ്ഞു. മരണസംഖ്യയില്‍ രണ്ടാമത് ബ്രസീല്‍ ആണ്. 5.9 ലക്ഷം കവിഞ്ഞു ബ്രസീലിലെ മരണം. മൂന്നാമത് ഇന്ത്യയാണ്. 4.48 ലക്ഷമാണ് ഇന്ത്യയിലെ മരണസംഖ്യ. നാലാമത് മെക്സിക്കോയാണ്. 277,000 മരണം. റഷ്യയില്‍ 20800 പേരും ഇറ്റലിയില്‍ 130973 പേരും യു.കെയില്‍ 13700 പേരും മരണമടഞ്ഞു. ഫ്രാന്‍സ്, ഇറാന്‍, അര്‍ജന്റീന, കൊളംബിയ, ഇന്തോനീഷ്യ, പെറു എന്നിവിടങ്ങളിലെല്ലാം ഒരു ലക്ഷത്തിനു മുകളിലാണ് മരണസംഖ്യ. ആദ്യ 23 ലക്ഷം പേര്‍ മരണമടഞ്ഞത് ഒരു വര്‍ഷത്തിനുള്ളിലാണെങ്കില്‍ ബാക്കി 25 ലക്ഷം പേര്‍ 236 ദിവസത്തിനുള്ളിലാണ് മരണമടഞ്ഞത്. വാക്സിന്‍ സ്വീകരിക്കാത്തവരില്‍ വന്ന ഡെല്‍റ്റ വകഭേദമാണ് മരണസംഖ്യ ഉയരാന്‍ കാരണം. ലോകത്താകെ 23.5 കോടിയിലേറെ ആളുകളിലേക്ക് കോവിഡ് എത്തി. അതില്‍ 4.4 കോടി അമേരിക്കയിലും 3.37 കോടി ഇന്ത്യയിലും 2.14 കോടി ആളുകള്‍ ബ്രസീലിലുമാണ്. അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24,354 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. 234 പേര്‍ മരണമടഞ്ഞു. സജീവ രോഗികളുടെ എണ്ണം 2,73,889 ആയി കുറഞ്ഞു. 197 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പുതിയ രോഗികളില്‍ 13,834 പേര്‍ കേരളത്തിലാണ്്. 95 മരണവും ഇന്നലെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ 89,67,51,334 ഡോസ് വാക്സിന്‍ വിതരണം ചെയ്തു. അതില്‍ 62,86,379 ഡോസ് ഇന്നലെ മാത്രം നല്‍കി. ബിഹാറില്‍ ഇന്ന് മെഗാ വാക്സിന്‍ ഡ്രൈവ് നടത്തുകയാണ്. ഇതുവരെ 57,19,94,990 കോവിഡ് ടെസ്റ്റുകള്‍ നടത്തി. ഇന്നലെമാത്രം 14,29,258 ടെസ്റ്റുകള്‍ നടത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചു. അതിനിടെ, അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കി. എന്നാല്‍ 5-11, 12-15 പ്രായപരിധിയിലുള്ളവരില്‍ വാക്സിനേഷന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായൂം നടപ്പാക്കിയ ശേഷമായിരിക്കും ഇത് നിര്‍ബന്ധമാക്കുകയെന്ന് ഗവര്‍ണര്‍ ഗവിന്‍ ന്യൂസം അറിയിച്ചു.