ചെറുപുഴ: വാഴക്കുണ്ടത്തെ ഖാദി കേന്ദ്രത്തെ മദ്യപ സംഘങ്ങളും സാമൂഹ്യ വിരുദ്ധരും സുരക്ഷിതമായ താവളമായിരിക്കുകയാണിവിടം. വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുളിങ്ങോം വാഴക്കുണ്ടത്ത് നിര്‍മിച്ച ഖാദി കേന്ദ്രത്തിന്റെ ഈ കെട്ടിടം നശിച്ചുകൊണ്ടിരിക്കുകയാണ്. 1982 ല്‍ ഗ്രാമീണ മേഖലയിലെ വനിതകള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്കായി പുളിങ്ങോം സെന്റ് ജോസഫ് ദേവാലയ അധികൃതര്‍ സൗജന്യമായി നല്‍കിയ 50 സെന്റ് സ്ഥലത്തെ കെട്ടിടമാണ് അധികൃതരുടെ അവഗണന മൂലം നശിക്കുന്നത്. ആദ്യനാളുകളില്‍ വളരെ നാന്നായി പ്രവര്‍ത്തിച്ചുവന്ന ഖാദി കേന്ദ്രം പിന്നീട് അടച്ചുപൂട്ടുകയായിരുന്നു. പ്രവര്‍ത്തനം നിലച്ചതോടെ ഖാദി കേന്ദ്രത്തെ ആരും തിരിഞ്ഞ് നോക്കാതെയായി. കാടുകയറിയും ഓടുകള്‍ പൊട്ടിവീണും ജനലും വാതിലുകളും ദ്രവിച്ച് വീണും ചോര്‍ന്നൊലിച്ചും കെട്ടിടം നാശത്തിലായി. ഇപ്പോള്‍ രണ്ട് മുറികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബാക്കിഭാഗങ്ങളെല്ലാം ഇടിഞ്ഞുവീണുകഴിഞ്ഞു. ചുറ്റിലും കാടുവളര്‍ന്നുനില്‍ക്കുന്നു. കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗമാണ് സാമൂഹ്യ വിരുദ്ധര്‍ താവളമാക്കിയിരിക്കുന്നത്. പുളിങ്ങോം സെന്റ് ജോസഫ് ദേവാലയത്തിലേക്കും ഉമയംചാലിലേക്കും കൊട്ടത്തലച്ചിയിലേക്കും റോഡ് തിരിഞ്ഞുപോകുന്നത് ഇവിടെനിന്നുമാണ്. വന്‍ വിപണി മൂല്യമുള്ള സ്ഥലമാണ് യാതൊരു ഉപകാരവുമില്ലാതെ കാടുപിടിച്ച് കിടക്കുന്നത്. രാത്രിയായാല്‍ മദ്യപരുടേയും മറ്റ് ലഹരി വിലപനക്കാരുടേയും കേന്ദ്രമായി ഇവിടം മാറുകയാണ്. പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുന്ന സംരഭങ്ങള്‍ തുടങ്ങാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഖാദി ബോര്‍ഡിന് ഇക്കാര്യത്തില്‍ താത്പര്യമില്ലെങ്കില്‍ ജനോപകാരപ്രദമായ മറ്റ് സംരംഭങ്ങള്‍ തുടങ്ങുന്നതിന് സ്ഥലം വിട്ടുകൊടുക്കണമെന്നും സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…