Kerala Pranamam

സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് കോഴിക്കോട്

കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് ജില്ലയില്‍. 191 ശതമാനം അധിക മഴയാണ് ഒക്ടോബര്‍ ഒന്നുമുതല്‍ ജില്ലയില്‍ കിട്ടിയത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 14 ശതമാനമായിരുന്നു അധിക മഴ. കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലാണ് ജില്ലയില്‍ മഴമാപിനികളുള്ളത്. കോഴിക്കോട് ബീച്ചിലെ അളവനുസരിച്ച് 567.8 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ 21 ദിവസത്തില്‍ പെയ്തത്. ഇതില്‍ 334.8 മില്ലിമീറ്ററും പെയ്തത് രണ്ട് ദിവസങ്ങളിലാണ്. ഇക്കഴിഞ്ഞ 12നാണ് ജില്ലയില്‍ മഴ തകര്‍ത്തുപെയ്തത്. 216 മില്ലിമീറ്ററാണ് അന്ന് രേഖപ്പെടുത്തിയത്. മൂന്നിന് പെയ്ത മഴയാണ് തൊട്ടുപിന്നില്‍ — 118.8 മില്ലിമീറ്റര്‍. മഴ തീരെ കുറഞ്ഞ അവസ്ഥയിലായിരുന്നു ഈ മാസം പുലര്‍ന്നത്. 0.6 മില്ലിമീറ്റര്‍ മാത്രമായിരുന്നു അന്ന് രേഖപ്പെടുത്തിയത്. രണ്ടാം തീയതി ഭാവം മാറി. 70.0 മില്ലിമീറ്റര്‍ മഴ കിട്ടി. നാലിന് മഴയേ ഉണ്ടായിരുന്നില്ല. അഞ്ചിന് 0.6 ശതമാനമായിരുന്നു മഴ. ആറിന് 7.4, ഏഴിന് 0.9, എട്ടിന് 6.0, ഒമ്പതിന് 61.4, പത്തിന് 29.4, 11ന് 39.0, 13ന് 60.9, 14ന് 4.5, 15ന് 1.2, 16ന് 0, 17ന് 31.6, 18ന് 6.1, 19ന് 2.6, 20ന് 0, 21ന് 6.2 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മറ്റ് ദിവസങ്ങളില്‍ പെയ്ത മഴയുടെ അളവ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതല്‍ അളവിലാണ് ഇക്കുറി പെയ്തിറങ്ങിയത്. 195.4 മില്ലിമീറ്റര്‍ മഴയാണ് സാധാരണ ഗതിയില്‍ ലഭിക്കേണ്ടത്. 1961 മുതല്‍ 2010 വരെ പെയ്ത ആകെ മഴയുടെ ശരാശരി കണക്കാക്കിയാണ് ലഭിക്കേണ്ട മഴയുടെ അളവ് നിശ്ചയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ ആദ്യ 21 ദിവസം ലഭിച്ചത് 221.8 ശതമാനം മഴയായിരുന്നു.