Kerala Pranamam

സിപിഎം ലക്ഷ്യം കോണ്‍ഗ്രസ് മുക്ത കേരളം: വി.ഡി. സതീശന്‍


കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് മുക്ത ഭാരതം ബിജെപിയുടെ ലക്ഷ്യമാണെങ്കില്‍ കോണ്‍ഗ്രസ് മുക്ത കേരളമാണ് സിപിഎം ലക്ഷ്യം വയ്ക്കുന്നതെന്നും ഈയൊരു ലക്ഷ്യത്തിനുവേണ്ടി ഭൂരിപക്ഷ-ന്യൂനപക്ഷ സംഘടനകളെ അവര്‍ കൂട്ടുപിടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസിന്റെ 137-ാം ജന്മദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട്ട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ സിപിഎം പെടാപ്പാട് പെടുകയാണ്. സിപിഎമ്മിന് വര്‍ഗീയതയുടെ തിമിരം ബാധിച്ചിരിക്കുന്നു. അതുകൊണ്ടാണ് സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പോലും വര്‍ഗീയത കൊണ്ടുവരുന്നത്. പദ്ധതിയെ എതിര്‍ക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തും സിപിഐയും വര്‍ഗീയ സംഘടനയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.വഖഫ് വിഷയത്തില്‍ അനാവശ്യമായി സിപിഎം വര്‍ഗീയത കൊണ്ടുവരുന്നു. മുസ്ലിം ലീഗ് ദുര്‍ബലമായാല്‍ തീവ്രവാദ സംഘടനകള്‍ വളരും. അവരെ വളര്‍ത്താനാണ് സിപിഎം ലക്ഷ്യം വയ്ക്കുന്നത്. പ്രത്യയശാസ്ത്രപരമായ അടിത്തറയാണ് കോണ്‍ഗ്രസിന്റെ ശക്തി. ഫാസിസത്തിനെതിരേ എന്നും ഈ പാര്‍ട്ടി മുന്നിലുണ്ടാകുമെന്നും കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ടി. സിദ്ദീഖ് എംഎല്‍എ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എം.കെ. രാഘവന്‍ എംപി, സോണി സെബാസ്റ്റ്യന്‍, ബാലകൃഷ്ണ പെരിയ, എ. ഗോവിന്ദന്‍ നായര്‍, ഹക്കീം കുന്നില്‍, പി.വി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. എം.സി. പ്രഭാകരന്‍ സ്വാഗതവും ധന്യ സുരേഷ് നന്ദിയും പറഞ്ഞു. പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് സൗത്തില്‍നിന്നു നോര്‍ത്ത് കോട്ടച്ചേരിയിലേക്കു നടത്തിയ ജന്മദിനറാലിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.