Kerala Pranamam

സി.പി.ഐ.എം സെമിനാർ സ്തുതി​ഗീതം പാടാനല്ലെന്ന് മന്ത്രി എം.വി. ​ഗോവിന്ദൻ‌

സ്തുതി​ഗീതം പാടാനല്ല സി.പി.ഐ.എം സെമിനാർ സംഘടിപ്പിക്കുന്നതെന്നും ഇത് ആശയപ്രചാരണത്തിനുള്ള പൊതുവേദിയാണെന്നും മന്ത്രി എം.വി. ​ഗോവിന്ദൻ‌ മാസ്റ്റർ. എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാം. നേതാക്കൾക്ക് കോൺ​ഗ്രസ് വിലക്കേർപ്പെടുത്തിയത് ആശയത്തിന് ബലമില്ലാത്തതിനാലാണ്. കോൺ​ഗ്രസ് നേതാക്കൾ സെമിനാറിൽ പങ്കെടുക്കുന്നതിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.

സി.പി.ഐ.എം സെമിനാറിൽ കെ വി തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞിരുന്നു. സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടില്ല. അസൗകര്യമുണ്ടെന്ന് ശശി തരൂർ എം പിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

സി പി ഐ എം സെമിനാറിൽ പങ്കെടുക്കാൻ സോണിയ ഗാന്ധിയോട് അനുമതി തേടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് അറിയിച്ചിരുന്നു. കത്ത് നേതൃത്വത്തിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു. ഒൻപതാം തിയതി വരെ സമയമുണ്ട്. തീരുമാനം ഹൈക്കമാൻഡ് നിലപാട് അറിഞ്ഞ ശേഷമെന്ന് കെ വി തോമസ് പ്രതികരിച്ചു.

ശശി തരൂരിനെയും കെ വി തോമസിനെയുമാണ് സെമിനാറുകളിലേക്ക് സിപിഐഎം ക്ഷണിച്ചിരുന്നത്. കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ പോര് നിലനിൽക്കുന്നതിനാൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് കെ.പി.സി.സി വിലയിരുത്തൽ. വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ നേതാക്കൾ പങ്കെടുത്താൽ നടപടിയെടുക്കുമെന്നാണ് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ പറഞ്ഞിരുന്നു.