Kerala Pranamam

സൂപ്പര്‍ കപ്പില്‍ ഐ ലീഗ് സംഘത്തെ 3-1ന് വീഴ്ത്തി കൊമ്പന്‍മ്മാര്‍


കലിംഗ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം. ആദ്യ കളിയില്‍ ഷില്ലോങ് ലജോങ്ങിനെ തകര്‍ത്തു. 2024 കലിംഗ സൂപ്പര്‍ കപ്പില്‍ ആരാധകര്‍ ആഗ്രഹിച്ച തുടക്കം നേടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ വിജയം. ഘാന താരം ക്വാമെ പെപ്ര ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ മൊഹമ്മദ് അസറാണ് വിജയ ഗോള്‍ നേടിയത്. മത്സരത്തില്‍ കിടിലന്‍ പ്രകടനം കാഴ്ച വെച്ച പെപ്ര തന്നെയാണ് ഹീറോ ഓഫ് ദി മാച്ചും. ഈ മാസം 15 ന് ജംഷദ്പുര്‍ എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം.തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമിട്ട് കലിംഗ സൂപ്പര്‍ കപ്പിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായ സ്റ്റാര്‍ട്ടിങ് ഇലവനെയാണ് ഷില്ലോങ് ലജോങ്ങിനെതിരെ അണിനിരത്തിയത്. മികച്ച വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ആദ്യ കളിയില്‍ ലക്ഷ്യമിട്ടതെന്ന് ലൈനപ്പില്‍ നിന്ന് വ്യക്തം. കേരള ബ്ലാസ്റ്റേഴ്‌സ് കളിയില്‍ ഉജ്ജ്വല വിജയം നേടുകയും ചെയ്തതോടെ ഇവാന്‍ വുകോമനോവിച്ചിന്റെ നീക്കം പൂര്‍ണമായും വിജയിക്കുകയും ചെയ്തു.മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെയാണ് സൂപ്പര്‍ കപ്പിലെ ആദ്യ പോരാട്ടത്തില്‍ കണ്ടത്. എന്നാല്‍ വിട്ടുകൊടുക്കാതെ ഷില്ലോങ്ങും പോരാടി. മികച്ച ഫോമിലുള്ള ദിമിത്രിയോസ് ഡയമാന്റകോസും ക്വാമെ പെപ്രയും ചേര്‍ന്ന് ഷില്ലോങ് ലജോങ്ങ് ബോക്‌സില്‍ ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. കളിയുടെ പതിനാലാം മിനിറ്റില്‍ ഇതിന് ഫലവും കണ്ടു. ദിമിത്രിയോസ് ഡയമാന്റകോസ് നല്‍കിയ കിടിലന്‍ പാസില്‍ നിന്ന് പെപ്രയാണ് എതിര്‍വല കുലുക്കിയത്. ഗോള്‍ വഴങ്ങിയെങ്കിലും ഷില്ലോങ് ലജോങ് പതറാതെ കളിക്കുന്നതാണ് കണ്ടത്. പക്ഷേ കളിയുടെ ഇരുപത്തിയാറാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് വര്‍ധിപ്പിച്ചു. ഇക്കുറിയും പെപ്ര തന്നെയാണ് സ്‌കോര്‍ ചെയ്തത്. പ്രബീര്‍ ദാസ് നല്‍കിയ ഒരു ഡിഫ്‌ലക്റ്റഡ് ക്രോസില്‍ നിന്ന് ഹെഡറിലൂടെയാണ് ഘാന താരം വല കുലുക്കിയത്. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഷില്ലോങ് ലജോങ്ങ് തിരിച്ചടിച്ചു. പെനാല്‍റ്റിയില്‍ നിന്ന് റെനാന്‍ പൗലീഞ്ഞോയാണ് ഐ ലീഗ് സംഘത്തിന്റെ ആദ്യ ഗോള്‍ നേടിയത്.. രണ്ടാം പകുതി ആരംഭിച്ചയുടനെ മഞ്ഞപ്പട മത്സരത്തിലെ 3 ഗോള്‍ കണ്ടെത്തി. മൈതാനത്തിന്റെ വലത് വശത്ത് നിന്ന് ഡൈസുകെ സകായ് നേടിയ കിടിലന്‍ ക്രോസില്‍ നിന്ന് ഒരു കിടിലന്‍ ഹെഡറിലൂടെ മൊഹമ്മദ് ഐമനാണ് വല കുലുക്കിയത്. കേരള ബ്ലാസ്റ്റേഴ്‌സ് 3-1 ന് മുന്നില്‍. മത്സരത്തില്‍ പിന്നീട് ഇരു ടീമുകളും നടത്തിയ ശ്രമങ്ങളൊന്നും ഗോളിലേക്കെത്തിയില്ല. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് 3-1 ന്റെ ജയവുമായി മടങ്ങി.മലയാളി താരം സച്ചിന്‍ സുരേഷ് തന്നെയായിരുന്നു മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വല കാത്തത്. വിദേശ താരം മിലോസ് ഡ്രിന്‍സിച്ച് നയിച്ച പ്രതിരോധത്തില്‍ പ്രബീര്‍ ദാസ്, ഹോര്‍മിപാം റൂയിവ, നവോച്ച സിങ് എന്നിവര്‍ അണിനിരന്നു. മധ്യനിരയില്‍ മൊഹമ്മദ് അസറും, ഡാനിഷ് ഫാറൂഖും, ഡൈസുകെ സകായും, മൊഹമ്മദ് ഐമനുമാണ് ഇറങ്ങിയത്. മുന്നേറ്റ നിരയില്‍ ദിമിത്രിയോസ് ഡയമാന്റകോസ്, ക്വാമെ പെപ്ര എന്നിവര്‍ അണിനിരന്നു. പരിക്കേറ്റ് കഴിഞ്ഞ കുറച്ച് മാസങ്ങളായി പുറത്തായിരുന്ന ജീക്‌സണ്‍ സിങ് പകരക്കാരുടെ നിരയിലുണ്ടായിരുന്നു.