സ്വകാര്യ ബസ് സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പിടിവാശിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാക്ക് പാലിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഈ മാസം 30 ന് ചേരുന്ന എൽ ഡി എഫ് യോഗത്തിൽ തീരുമാനം എടുക്കുമെന്ന് സ്വകാര്യ ബസ് ഉടമകളോട് ഉറപ്പ് നൽകിയതാണ്. ബസ് സമരത്തിന് പിന്നിൽ സ്ഥാപിത താത്പര്യമെന്ന് മന്ത്രി വിമർശിച്ചു. സർക്കാരിനെതിരെയല്ല സാധാരണക്കാർക്ക് എതിരെയാണ് സമരം നടുന്നത്. സ്വകാര്യ ബസ് ഉടമകൾക്കെതിരെ നടപടിയെടുക്കാൻ സമയമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിരക്ക് പ്രഖ്യാപനം വരാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് ബസുടമകൾ. അവരാണ് പിടിവാശി കാണിക്കുന്നത്. നിരക്ക് വർധനയിലടക്കം 30 ന് തീരുമാനമെടുക്കുമെന്ന് അറിയിച്ചതാണ്. എന്നിട്ടും ബസ് ഉടമകൾ സമരത്തിനിറങ്ങുകയായിരുന്നു. സമരമെന്ന് പറഞ്ഞാലും ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ബസുകൾ നിരത്തിലിറങ്ങുന്നുണ്ട്. അവസാനത്തെ സമരായുധം എടുത്ത ശേഷം ബസുടമകൾ ഇപ്പോൾ സർക്കാരിനെ പഴിക്കുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി കുറ്റപ്പെടുത്തി.