
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യു.ഐ.പി) മേൽനോട്ട സമിതി തീരുമാനം. ജൂൺ ഒന്ന് മുതൽ കുട്ടികൾക്കായി വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകൾ തുടങ്ങാനും യോഗം തീരുമാനിച്ചു. സ്‌കൂൾ തുറക്കുന്നതുവരെ കുട്ടികളോ അദ്ധ്യാപകരോ സ്‌കൂളിൽ വരേണ്ടതില്ല. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിർദ്ദേശത്തിനനുസൃതമായിട്ടായിരിക്കും സ്‌കൂൾ തുറക്കുന്ന തിയതി തിരുമാനിക്കുക.
രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയായിരിക്കും വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ഓൺലൈൻ പഠനം. ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് നാല് പീരിയേഡ് ആയി രണ്ട് മണിക്കൂർ ആയിരിക്കും ഒരു ദിവസം ക്ലാസ്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മൂന്ന് പീരിയേഡ് ആയി ഒന്നര മണിക്കൂറും മറ്റ് ഹൈസ്‌കൂൾ ക്ലാസുകൾക്ക് രണ്ട് പീരിയേഡ് ആയി ഒരു മണിക്കൂറും ആയിരിക്കും ക്ലാസ്.
പ്രൈമറി ക്ലാസുകളിൽ അര മണിക്കൂർ ആയിരിക്കും ക്ലാസ്. ഓൺലൈൻ ക്ലാസിൽ പെങ്കടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിസരത്തെ ലൈബ്രറികൾ, കുടുംബശ്രീ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സൗകര്യമൊരുക്കാനാണ് തീരുമാനം. ഓൺലൈൻ ക്ലാസ് നടത്തിപ്പ് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കും.




