സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ ആശങ്കയുളവാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കത്വ, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലണ്ടനിൽ വെസ്റ്റ്മിനിസ്റ്റർ സെൻട്രൽ ഹാളിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുയായിരുന്നു അദ്ദേഹം. സ്‌ത്രീകൾക്കെതിരായ പീഡന സംഭവങ്ങളെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുതെന്നും മോദി പറഞ്ഞു.
ഭീകര ആക്രമണങ്ങൾ ആവർത്തിക്കുന്ന സ്ഥിതിയ്‌ക്ക് പാകിസ്ഥാന് മുന്നറിയിപ്പ് നൽകാനും പ്രധാന മന്ത്രി മറന്നില്ല. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ തീവ്രവാദം കയറ്റി അയക്കുന്നവർക്ക് അതേ ഭാഷയിൽ മറുപടി നൽകുമെന്നും മോദി വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷനിൽ നിന്ന് രാജകൊട്ടാരത്തിലേക്ക് എന്ന് പറയാൻ എളുപ്പമാണെങ്കിലും ആ യാത്ര വളരെയധികം പ്രയാസങ്ങൾ നിറഞ്ഞതാണെന്ന് മോദി പറഞ്ഞു. റെയിൽവേസ്റ്റേഷനിൽ ചായക്കച്ചവടക്കാരനായി ജീവിതം തുടങ്ങിയ വ്യക്തിയാണ് താൻ. ആ ജീവിതം തന്നെ ഒരുപാട് പഠിപ്പിച്ചെന്നും ഭാരത് കീ ബാത്,സബ്‌കെ സാത് പരിപാടിയിൽ മോദി പറഞ്ഞു.ജനങ്ങൾ വിചാരിച്ചാൽ ഒരു ചായക്കച്ചവടക്കാരനും പ്രധാനമന്ത്രിയാവാം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി അത്രയധികമാണ്. ആദി ശങ്കരന്റെ ദർശനങ്ങളനുസരിച്ചാണ് താൻ ജീവിച്ചതെന്നും മോദി അഭിപ്രായപ്പെട്ടു








