2023 ഒക്ടോബര്‍ 7ന് ഹമാസിന്റെ മിന്നലാക്രമണത്തിനിടെ ബന്ദികളാക്കപ്പെട്ട നാല് പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം ഹമാസ് ഇസ്രായേലിന് കൈമാറി. തെക്കന്‍ ഗസ മുനമ്പിലെ ഖാന്‍ യൂനിസില്‍ മുഖംമൂടി ധരിച്ച ഹമാസ് തോക്കുധാരികളും വന്‍ ജനക്കൂട്ടവും പങ്കെടുത്ത ചടങ്ങില്‍ പൊതു പ്രദര്‍ശനമായാണ് മൃതദേഹങ്ങള്‍ കറുത്ത ശവപ്പെട്ടികളില്‍ കൈമാറ്റം ചെയ്തത്. 32കാരിയായ ഷിരി ബിബാസ്, ഇവരുടെ മക്കളായ ഒന്‍പതു മാസം പ്രായമുള്ള മകന്‍ ഫിര്‍, നാലു വയസുകാരന്‍ ഏരിയല്‍ എന്നിവരുടെയും 83കാരനായ ഓദീദ് ലിഫ്ഷിറ്റ്‌സിന്റെയും മൃതദേഹമാണ് ഹമാസ് കൈമാറിയത്.
ഇവരില്‍ ഒഡെഡ് ലിഫ്ഷിറ്റ്‌സ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷത്തിലേറെയായി എന്ന് ഇസ്രായേല്‍ നാഷണല്‍ സെന്റര്‍ ഓഫ് ഫോറന്‍സിക് മെഡിസിന്‍ മേധാവി ചെന്‍ കുഗല്‍ തന്നെ പറഞ്ഞു. എന്നാല്‍ ബാക്കിയുള്ളവരുടെ കാര്യത്തില്‍ വ്യക്തതയില്ല. 2023 നവംബറില്‍ ഇസ്രായേലിന്റെ മിസൈലാക്രമണത്തിലാണ് ഈ ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിക്കുന്നു. എന്നാല്‍ മൃതദേഹങ്ങള്‍ കൈമാറിയതോടെ ഉത്തരം കിട്ടാതെ ഒരു ചോദ്യം ബാക്കിയാകുന്നു. 16 മാസക്കാലം ഹമാസ് ഈ മൃതദേഹങ്ങള്‍ സൂക്ഷിച്ചതെങ്ങനെ? ഹമാസ് പറയുന്നത് ശരിയാണെങ്കില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിന് മൂന്ന് സാധ്യതകളാണുള്ളത്.
റഫ്രിജറേഷന്‍ അല്ലെങ്കില്‍ കോള്‍ഡ് സ്റ്റോറേജ്: മൃതദേഹങ്ങള്‍ റഫ്രിജറേറ്റഡ് യൂണിറ്റുകളിലോ, മോര്‍ച്ചറികളിലോ, താല്‍ക്കാലിക കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങളിലോ സൂക്ഷിച്ചിരിക്കാം. ഒരുപക്ഷേ ഇത് തുരങ്കങ്ങളിലോ സുരക്ഷിത സ്ഥലങ്ങളിലോ ആവാനും സാധ്യതയുണ്ട്. തിരിച്ചറിയാനും കൈമാറ്റം ചെയ്യാനും കഴിയുന്നത്ര കേടുകൂടാതെയാണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. 16 മാസത്തേക്ക് കേടുപാടുകളില്ലാതെ മൃതദേഹം പരിപാലിക്കാന്‍ റഫ്രിജറേഷന്‍ അല്ലെങ്കില്‍ കോള്‍ഡ് സ്റ്റോറേജ് ഒരു മാര്‍ഗമാണ്.
രാസ സംരക്ഷണം: ഫോര്‍മാല്‍ഡിഹൈഡ് അല്ലെങ്കില്‍ മറ്റ് പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിച്ച് മൃതദേഹങ്ങള്‍ എംബാം ചെയ്തിരിക്കാം. ഇതിലൂടെയും മൃതദേഹങ്ങള്‍ കേടുവരാതെയിരിക്കും.
പ്രകൃതി സംരക്ഷണം: തണുത്തതോ വരണ്ടതോ, അല്ലെങ്കില്‍ ഭൂഗര്‍ഭ സ്ഥലങ്ങളിലോ (ഉദാഹരണത്തിന്, ഹമാസ് ഉപയോഗിക്കുന്ന തുരങ്കങ്ങള്‍) സൂക്ഷിച്ചതിനാല്‍ സ്വാഭാവികമായി അഴുകല്‍ മന്ദഗതിയിലായതാകാം.
ഹമാസ് തടവറയിലെ ദുരിതങ്ങളുടെ പ്രതീകമാണ് ബിബാസ് കുടുംബം. 2023 ഒക്ടോബര്‍ 7ന് നടന്ന മിന്നലാക്രമണത്തിനിടെയാണ് ബിബാസ് കുടുംബത്തെ ഉള്‍പ്പെടെ ഹമാസ് ബന്ദികളാക്കിയത്. ഇതില്‍ ഷിറിയുടെ ഭര്‍ത്താവ് യാര്‍ദെന്‍ ബിബാസിനെ 484 ദിവസത്തിനുശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ കുടുംബത്തിലെ മറ്റുള്ളവര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസില്‍ വച്ച് റെഡ് ക്രോസ് അധികൃതരാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ഇസ്രായേല്‍ സൈന്യത്തിന് കൈമാറുകയായിരുന്നു.









