Home Special Story ഹൃദയ കവര്‍ച്ചയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ഹൃദയ കവര്‍ച്ചയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

4
0

കല്ലമ്പളളി കൃഷ്ണന്‍ നായര്‍

  • * മസ്തിഷ്‌ക്ക മരണം സംഭവിച്ച രോഗികളുടെ ഹൃദയങ്ങള്‍ അവരുടെ കുടുംബങ്ങളുടെ അനുമതി പോലും വാങ്ങാതെയാണ് വിദേശികള്‍ക്ക് തീറെഴുതുന്നത്.ചെന്നൈയിലെ കോര്‍പ്പറേറ്റ് ആശുപത്രികളും തമിഴ്‌നാട്ടിലെ ആരോഗ്യ വകുപ്പ് മേധാവികളുമൊക്കെ ചേര്‍ന്നുളള കൂട്ടു കച്ചവടം.ഈ കച്ചവടത്തിനിടയില്‍ ഹൃദയം മാറ്റി വയ്ക്കലിനായി കാത്തിരിക്കുന്ന പതിനായിരത്തോളം ഇന്ത്യാക്കാരുടെ അവസ്ഥ ദയനീയമാണ്.

  • * ഇന്ത്യക്കാരുടെ ഹൃദയങ്ങള്‍ ഇന്ത്യക്കാരായ രോഗികള്‍ക്ക് അനുയോജ്യമാകുന്നില്ല.പക്ഷേ വിദേശികള്‍ക്ക് അനുയോജ്യം. .ഇത് എങ്ങനെ സംഭവിക്കുന്നു? ഇന്ത്യക്കാരന് നല്‍കാന്‍ കഴിയുന്നതിനേക്കാള്‍ എത്ര ഇരട്ടി പണം വേണമെങ്കിലും നല്‍കാന്‍ വിദേശികള്‍ തയ്യാറാകുമ്പോഴാണ് ഈ ചേര്‍ച്ചക്കുറവും ചേര്‍ച്ചയും ഉണ്ടാകുന്നത്.ഇന്ത്യന്‍ രോഗികള്‍ക്ക് അവസാന നിമിഷം പനിയും ജലദോഷവും ഇണ്ടാകുന്നതിനാല്‍ ഹൃദയം മാറ്റിവയ്ക്കല്‍ അസാധ്യമാണെന്ന കോര്‍പ്പറേറ്റ് ആശുപത്രികളുടെ പുതിയ കണ്ടുപിടുത്തം കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ ഭംഗിയാകുന്നു.

  • * ഒരു ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ലക്ഷങ്ങള്‍ വേണ്ടി വരും.സാധാരണക്കാരനായ ഒരു ഇന്ത്യക്കാരന് ഇത് താങ്ങാന്‍ കഴിയുന്നതല്ല. അതുകൊണ്ടാകണം വിദേശികള്‍ എളുപ്പത്തില്‍ ഹൃദയങ്ങള്‍ തട്ടിയെടുക്കുന്നത്.

തമിഴ്‌നാട്ടില്‍ വന്‍തോതിലുളള ഒരു അവയവദാന തട്ടിപ്പ് വെളിച്ചത്തായി. മസ്തിഷ്‌ക്ക മരണം സംഭവിച്ച രോഗികളില്‍ നിന്നും സ്വരൂപിച്ച ഹൃദയങ്ങള്‍ വെയിറ്റിങ് ലിസ്റ്റിലുളള ഇന്ത്യക്കാരെ മറികടന്ന് വിദേശികള്‍ക്ക് കൈമാറിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉദ്ദ്യോഗസ്ഥര്‍ കണ്ടെത്തി. തമിഴ്‌നാട്ടില്‍ 2017 ല്‍ നടന്ന ഹൃദയം മാറ്റിവയ്ക്കല്ല്‍ 25 ശതമാനവും ശ്വാസകോശം മാറ്റിവയ്ക്കലില്‍ 33 ശതമാനവും പ്രയോജനപ്പെട്ടത് വിദേശികള്‍ക്കാണ്.

മസ്തിഷ്‌ക്ക മരണം സംഭവിച്ചവരില്‍ നിന്നും സ്വരൂപിച്ച മൂന്ന് ഹൃദയങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ വിദേശികളായ രോഗികള്‍ക്ക് നല്‍കിയതായി തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യവകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ ഡല്‍ഹിയില്‍ അടിയന്തിരയോഗം വിളിച്ചു കുട്ടുകയും വിദേശികള്‍ക്ക് അവയവങ്ങള്‍ കൈമാറുന്നതില്‍ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടു വരികയും ചെയ്തു.
ഇന്ത്യക്കാരുടെ ഹൃദയങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഇണങ്ങുന്നില്ല.എന്നാല്‍ വിദേശികള്‍ക്ക് ഇണങ്ങുന്നു. ഇത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്.ഇത് എങ്ങനെ സാധ്യമാകുന്നു? ഇന്ത്യക്കാര്‍ക്ക് നല്‍കാന്‍ കഴിയുന്നതിന്റെ എത്രയോ ഇരട്ടി പണം നല്‍കാന്‍ വിദേശികള്‍ തയ്യാറാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പണത്തോടുളള ആര്‍ത്തിയാണ് ഇവിടെ പ്രധാന പ്രശ്‌നം, പണത്തിന്റെ കാര്യം വരുമ്പോള്‍ വെയിറ്റിങ് ലിസ്റ്റിലുളള ഇന്ത്യയിലെ പാവപ്പെട്ട രോഗികളെ മറികടക്കാന്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ല, നാഷണല്‍ ഓര്‍ഗണ്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ഡോ.വിമല്‍ ഭണ്ഡാരി പറഞ്ഞു.

അവയവദാനം മുന്‍നിര്‍ത്തി രൂപീകരിച്ച വാട്‌സ് അപ്പ് ഗ്രൂപ്പിനുളള ഒരു സന്ദേശത്തിലാണ് വിമല്‍ ഭണ്ഡാരി മനസ് തുറന്നത്.തമിഴ്‌നാട് ട്രാന്‍സ്പ്ലാന്റ് അതോറിറ്റിയും എല്ലാ ഗവണ്‍മെന്റ് ആശുപത്രികളുടെ പ്രതിനിധികളും അവയവദാനത്തിന് ലൈസന്‍സ് നല്‍കിയിട്ടുളള പ്രമുഖ സ്വകാര്യ ആശുപത്രികളും അടങ്ങുന്നതാണ് ഈ വാട്‌സ് അപ്പ് ഗ്രൂപ്പ്.അവയവങ്ങളുടേയും കോശങ്ങളുടേയും സംഭരണവും വിതരണവും മാറ്റിവയ്ക്കലും ഏകോപിപ്പിക്കാനുളള ദൗത്യം നിര്‍വ്വഹിക്കുന്നത് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിലുളള നോട്ടയാണ്.
അവയവദാനത്തിന് ആദ്യം പരിഗണിക്കേണ്ടത് ഇന്ത്യയിലെ രോഗികളെയാണ്. ഒരു ഇന്ത്യക്കാരനും ആവശ്യമില്ലെങ്കില്‍ പ്രവാസി ഇന്ത്യക്കാരനെ പരിഗണിക്കും.പ്രവാസിയ്ക്കും ആവശ്യമില്ലാതെ വരുമ്പോള്‍ മാത്രമേ വിദേശ രോഗികളെ പരിഗണിക്കാവൂ എന്നാണ് നിബന്ധന.എന്നാല്‍ ചെന്നൈയില്‍ ഈ നിബന്ധനകളൊന്നും പാലിക്കാറില്ല.കോര്‍പ്പറേറ്റ് ആശുപത്രികള്‍ വിദേശികളില്‍ നിന്നും വന്‍തുക ഈടാക്കി ഇന്ത്യക്കാരുടെ ഹൃദയങ്ങള്‍ തീറെഴുതുന്നു.
തമിഴ്‌നാട്ടില്‍ അവയവദാനത്തിന് അനുമതി നല്‍കുന്നത് ട്രാന്‍സ്പ്ലാന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ്.(ട്രാന്‍സ്റ്റാന്‍) ഇന്ത്യന്‍ രോഗികള്‍ക്ക് അവസാന നിമിഷത്തില്‍ പനിയും ജലദോഷവും ഉണ്ടാകുന്നതിനാല്‍ അവയവമാറ്റം അസാധ്യമാണെന്ന സ്വകാര്യ ആശുപത്രികളുടെ കണ്ടുപിടുത്തത്തെപ്പറ്റി ട്രാന്‍സ്റ്റാന്‍ അന്വേഷിക്കണമെന്ന് വിമല്‍ ഭണ്ഡാരി ആവശ്യപ്പെട്ടു.
ആരോഗ്യം ഒരു സംസ്ഥാന വിഷയമാണ്. ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുക മാത്രമാണ് ഞങ്ങളുടെ ജോലി.ശക്തമായ നടപടികള്‍ എടുക്കേണ്ടത് സംസ്ഥാനമാണ്.നല്ല രീതിയില്‍ അന്വേഷണം നടത്തിയാല്‍ അവയവദാനത്തട്ടിപ്പ് വെളിച്ചത്ത് കൊണ്ടുവരാനാകും,ഭണ്ഡാരി പറഞ്ഞു,
2017 ല്‍ മാത്രം 31 ഹൃദയം മാറ്റിവയ്ക്കലും 32 ശ്വാസകോശം മാറ്റിവയ്ക്കലും 32 ഹൃദയവും ശ്വാസകോശവും മാറ്റി വയ്ക്കലും വിദേശികള്‍ക്കായി നടത്തി. ഇതേ വര്‍ഷം 91 ഹൃദയം മാറ്റിവയ്ക്കലും 75 ശ്വാസകോശം മാറ്റിവയ്ക്കലും 6 ഹൃദയവും ശ്വാസകോശവും മാറ്റി വയ്ക്കലും ഇന്ത്യക്കാര്‍ക്കു വേണ്ടിയും നടത്തി.2018 ജൂണ്‍ 9 വരെയുളള കണക്കനുസരിച്ച് 53 വിദേശികളാണ് ഹൃദയം ലഭിക്കാന്‍ കാത്തിരിക്കുന്നത്.ഇന്ത്യക്കാരാകട്ടെ 5310 ഉം.

വിദേശപൗരന്മാരെ സഹായിക്കാന്‍ ചെന്നൈയിലെ കോര്‍പ്പറേറ്റ് ആശുപത്രികള്‍ ഏതറ്റം വരെയും പോകും എന്നതിന് വ്യക്തമായ തെളിവുകള്‍ നോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്. മസ്തിഷ്‌ക്ക മരണം സംഭവിച്ച രോഗിയുടെ കുടുംബക്കാരോട് പോലും ചോദിക്കാതെയാണ് ഹൃദയം അടര്‍ത്തിയെടുക്കുന്നത്.കേരളത്തില്‍ നിന്നുളള ഒരു കുടുംബം ഇത് സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നല്‍കിയിരുന്നു.ഇതിനെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പഴനിസ്വാമിയോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു.ഇതിന്റെ ഫലമായി റോഡപകടത്തെതുടര്‍ന്ന് മസ്തിഷ്‌ക്ക മരണം സംഭവിച്ച മണികണ്ഠന്റെ ഹൃദയവും ശ്വാസകോശവും വിദേശികള്‍ക്ക് കൈമാറിയതിനെപ്പറ്റി ഡി.എസ്.പിയുടെ നേതൃത്വത്തില്‍ സംഘം അന്വേഷണം നടത്തി വരികയാണ്.മണികണ്ഠന്റെ ഹൃദയം വിദേശത്തെ രോഗിക്ക് ലഭിക്കാനിടയായ സാഹചര്യത്തെക്കുറിച്ചാണ് അന്വേഷണം.ഇതിനിടെ ട്രാന്‍സ്റ്റാന്റെ മെമ്പര്‍ സെക്രട്ടറി ഡോ.പി ബാലാജി തല്‍സ്ഥാനം രാജി വച്ചു.വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം രാജി വച്ചതെന്ന് ഔദ്ദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നു.

വിദേശികള്‍ക്ക് ഹൃദയങ്ങള്‍ കൈമാറിയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചതിന് ശേഷമാണെന്ന് രാജിവച്ച ശേഷം ബാലാജി മാധ്യമങ്ങളെ അറിയിച്ചു. ഹൃദയം മാറ്റിവയ്ക്കലിന് ഇന്ത്യന്‍ രോഗികളെ കണ്ടത്താന്‍ കഴിഞ്ഞില്ല.ചില ആശുപത്രികള്‍ ഇന്ത്യന്‍ രോഗികള്‍ക്ക് ഹൃദയം കൈമാറാന്‍ രംഗത്ത് വന്നെങ്കിലും അവസാന നിമിഷം പനി പിടിച്ചതിനാല്‍ മാറ്റി വയ്ക്കല്‍ നടന്നില്ല. തുടര്‍ന്ന് ഈ ഹൃദയങ്ങള്‍ വിദേശികള്‍ക്ക് നല്‍കുകയായിരുന്നു. ഇന്ത്യന്‍ രോഗികള്‍ക്ക് അവസാന നിമിഷം പനി വന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നതില്‍ എത്രത്തോളം സത്യമുണ്ടെന്ന് നിര്‍ണ്ണയിക്കാന്‍ യാതൊരു പോംവഴിയുമില്ല;ഡോ. ബാലാജി പറഞ്ഞു.
ചെന്നൈയില്‍ ഒരു ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ലക്ഷങ്ങള്‍ വേണ്ടി വരും. ഒരു സാധാരണ ഇന്ത്യക്കാരന് ഇത് താങ്ങാന്‍ കഴിയുന്നതല്ല.അതുകൊണ്ടാണ് അവസാന നിമിഷം വിദേശികള്‍ ഹൃദയങ്ങള്‍ തട്ടിയെടുത്തത്.അദ്ദേഹം തുടര്‍ന്നു.

അതെ.ചെന്നൈയില്‍ നടക്കുന്നത് വന്‍കച്ചവടമാണ്.പാവപ്പെട്ട ഇന്ത്യക്കാരുടെ ഹൃദയങ്ങള്‍ കൊളള വിലയ്ക്ക് വിദേശികള്‍ക്ക് വിറ്റഴിക്കുന്നു. തമിഴ്‌നാട് ആരോഗ്യവകുപ്പ് മേധാവികളും കോര്‍പ്പറേറ്റ് ആശുപത്രികളുമൊക്കെ ചേര്‍ന്നുളള ഒരു കൂട്ടു കച്ചവടം.ഈ കച്ചവടത്തിനിടയില്‍ ഹൃദയം മാറ്റി വയ്ക്കലിനായി കാത്തിരിക്കുന്ന ഇന്ത്യക്കാരുടെ കാര്യം കഷ്ടം തന്നെയാണ്.ചെന്നൈയില്‍ ഹൃദയങ്ങള്‍ തുടിക്കുകയാണ്,വിദേശികള്‍ക്കായി.

LEAVE A REPLY

Please enter your comment!
Please enter your name here