സ്‌റ്റോക്ക്‌ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർ പങ്കിട്ടു. ഹാർവേ ജെ ആൾട്ടർ, മൈക്കേൽ ഹൗട്ടൺ, ചാൾസ് എം. റൈസ് എന്നിവർക്കാണ് പുരസ്‌കാരം. ഹപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് മൂവർക്കും പുരസ്‌കാരം ലഭിച്ചത്. 10 ദശലക്ഷം സ്വീഡിഷ് ക്രോണറും (1,118,000 യുഎസ് ഡോളർ), സ്വർണ മെഡലുമാണ് പുരസ്‌കാരം. സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ട് ആണ് വൈദ്യശാസ്ത്ര രംഗത്തെ നൊബേൽ ജേതാക്കളെ കണ്ടെത്തുന്നത്.
അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലാണ് ഹാർവേ ജെ ആൾട്ടർ പ്രവർത്തിക്കുന്നത്. കാനഡയിലെ ആൽബെർട്ട സർവകലാശാലയിൽ ഗവേഷകനാണ് മൈക്കേൽ ഹൗട്ടൺ, അമേരിക്കയിലെ റോക്കെഫെല്ലർ സർവകലാശാലയിലെ ഗവേഷകനാണ് ചാൾസ് എം. റൈസ്.








