Kerala Pranamam

42.72 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട:ജില്ലയുടെ ആരോഗ്യമേഖലയില്‍ 42.72 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം.ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 2022 – 2024 വര്‍ഷത്തേക്കാണ് പദ്ധതി. കോന്നി മെഡിക്കല്‍ കോളജില്‍ ലേബര്‍ റൂം ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 3.50 കോടി രൂപയും ജില്ലയിലെ പ്രധാന ആശുപത്രികളായ ജനറല്‍ ആശുപത്രി പത്തനംതിട്ടയ്ക്ക് ഐപി വാര്‍ഡ് നവീകരണത്തിന് മൂന്നു കോടിയും, അടൂര്‍ ജനറല്‍ ആശുപത്രിയിലെ മാതൃ ശിശു സൗഹൃദ ബ്ലോക്കിന്റെ നിര്‍മാണത്തിന് 13 കോടിയും, വയോജന വാര്‍ഡ് നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയ്ക്കും അംഗീകാരമായി. കൂടാതെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വയോജന വാര്‍ഡിന്റെ നിര്‍മാണത്തിന് 80 ലക്ഷം രൂപയും വകയിരുത്തി. കോന്നി താലൂക്ക് ആശുപത്രിയില്‍ കണ്ണ് ഓപ്പറേഷന്‍ തിയേറ്റര്‍, വാര്‍ഡ് എന്നിവയ്ക്ക് ഒരു കോടി രൂപയും ഇലന്തൂര്‍, ചാത്തങ്കരി, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ പുതിയ ഒപി ബ്ലോക്ക് നിര്‍മിക്കും. ഓരോ സ്ഥാപനത്തിനും രണ്ടു കോടി രൂപ വീതം അനുവദിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളായ വല്ലന, കുന്നന്താനം സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കാന്‍ രണ്ടു കോടി രൂപ വീതം അംഗീകാരമായി. കുടുംബാരോഗ്യ കേന്ദ്രം ഓതറയ്ക്ക് പുതിയ പി എച്ച് സി കെട്ടിട നിര്‍മ്മാണത്തിന് 1.43 കോടി രൂപയുടെ അംഗീകാരവും ലഭിച്ചു.നിലയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ട്രോമാകെയര്‍ ശക്തിപ്പെടുത്തും. ഇതിന് മൂന്നു കോടി അനുവദിച്ചു. റാന്നി പഴവങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കെട്ടിട നിര്‍മാണത്തിന് 1.43 കോടിയുടെ പദ്ധതിക്ക് അംഗീകാരമായി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളായ മൈലപ്ര, ചന്ദനപ്പള്ളി സ്ഥാപനങ്ങള്‍ക്ക് ഓരോന്നിനുമായി 1.43 കോടി രൂപ വീതം പുതിയ ഒപി കെട്ടിടം നിര്‍മിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രം കടമ്മനിട്ട, പ്രാഥമികാരോഗ്യകേന്ദ്രം പള്ളിക്കല്‍ എന്നിവയ്ക്കും പുതിയ കെട്ടിടം നിര്‍മിക്കും. ഓരോ സ്ഥാപനത്തിനും 1.43 കോടി രൂപ വീതം അനുവദിച്ചു. റാന്നി അങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരത്തിന്റെ നിര്‍മാണത്തിന് 80 ലക്ഷം രൂപ അധികമായും അനുവദിച്ചു.ഇത് കൂടാതെ കോന്നി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് 57 ലക്ഷം രൂപയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റില്‍ കൂടുതല്‍ ബെഡിന് 7.34 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി അറിയിച്ചു.