ദുരൂഹതകൾക്കിടെവിശ്വ ഹിന്ദു പരിഷത്ത് വർക്കിംഗ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയെ അബോധാവസ്ഥയിൽ കണ്ടെത്തി. രാവിലെ മുതൽ കാണാതായ അദ്ദേഹത്തെ അഹമ്മദാബാദിലെ ശാഹിബാഗ് പ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ ഇപ്പോൾ ശാഹിബാഗിലെ ചന്ദ്രമണി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് തൊഗാഡിയയ്‌ക്ക് ബോധക്ഷയമുണ്ടായതെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.
1996ൽ രജിസ്‌റ്റർ ചെയ്‌ത വധശ്രമക്കേസുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പൊലീസ് അറസ്‌റ്റ് ചെയ്യാനെത്തിയതിന് പിന്നാലെ തൊഗാഡിയയെ കാണാനില്ലെന്നും അദ്ദേഹത്തെ പൊലീസ് സംഘം തട്ടിക്കൊണ്ട് പോയതാണെന്നും വി.എച്.പി പ്രവർത്തകർ ആരോപിച്ചിരുന്നു. ഗുജറാത്തിലെ വി.എച്.പി ഓഫീസിൽ നിന്നും പൊലീസ് കസ്‌റ്റഡിയിലെടുത്തതിന് ശേഷമാണ് തൊഗാഡിയയെ കാണാതായതെന്നാണ് വി.എച്.പിയുടെ ആരോപണം.
എന്നാൽ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിൽ തങ്ങൾ എത്തിയെങ്കിലും തൊഗാഡിയയെ കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. തൊഗാഡിയയെ തങ്ങൾ കസ്‌റ്റഡിയിലെടുത്തിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ വിശദീകരിച്ചു. ഈ വിശദീകരണത്തിൽ തൃപ്‌തരാകാതിരുന്ന നാൽപ്പതോളം വരുന്ന വി.എച്.പി പ്രവർത്തകർ സോളയിലെ പൊലീസ് സ്‌റ്റേഷൻആക്രരമിക്കുകയും,ദേശീയപാത ഉപരോധിക്കുകയും ചെയ്‌തു. ഇതിനിടയിലാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്.





