ദിവസം തോറും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെ വിമർശിക്കാനുള്ള ധാർമ്മികമായ അവകാശം സംസ്ഥാന സർക്കാരിനുണ്ടാകണം. ഇന്ധന വില വർദ്ധനവിന്റെ പേരിൽ ബസ് ചാർജ് വർദ്ധിപ്പിച്ചാൽ നഷ്ടപ്പെടാൻ പോകുന്നത് ഈ ധാർമ്മികതയാണ്.
സ്വകാര്യ ബസുകളിലെയും കെഎസ്ആർടിസിയിലെയും മിനിമം ചാർജ് 10 രൂപയോ, 12 രൂപയോ ആക്കാനാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ ശുപാർശ. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കും വർദ്ധിപ്പിക്കാനാണ് പോകുന്നത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ബസ് ചാർജ് വർദ്ധിപ്പിക്കും. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഇന്ധന വില വർദ്ധനവും കോവിഡ് മൂലം ബസ് സർവ്വീസുകൾക്കുണ്ടായ നഷ്ടവുമാണ്.
ബസ് ചാർജ് വർദ്ധിപ്പിച്ചില്ലെങ്കിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് സ്വകാര്യ ബസ് സംഘടനകളുടെയും കെഎസ്ആർടിസിയുടെയും നിലപാട്. ഇവർ പറയുന്നത് ന്യായമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ കൊറോണ മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട അവസ്ഥയിലാണ് യാത്രക്കാർ. വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ 200 കോടിയോളം രൂപയുടെ പദ്ധതി സർക്കാരിന് അനുവദിക്കേണ്ടി വന്നു. അതുപോലെ തന്നെ ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നതാകും ഈ ഘട്ടത്തിലുള്ള ബസ് ചാർജ് വർദ്ധനവ്.
20 ദിവസമായി തുടർച്ചയായി ഡീസലിന്റെയും പെട്രോളിന്റെയും വില വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിന് ഉത്തരവാദി പെട്രോളിയം കമ്പനികളും കേന്ദ്ര സർക്കാരുമാണ്. ഈ വർദ്ധനവിനെതിരെ സംസ്ഥാനത്തുൾപ്പെടെ രാജ്യവ്യാപകമായി പ്രതിപക്ഷം പ്രതിഷേധവും സമരങ്ങളും ആരംഭിച്ചിരിക്കുകയാണ്. ഇത്തരം ഘട്ടത്തിലാണ് ഇതേ കാരണം പറഞ്ഞുകൊണ്ട് സംസ്ഥാന സർക്കാർ ബസ് ചാർജ് വർദ്ധിപ്പിക്കാൻ പോകുന്നത്.
സമൂഹത്തിന്റെ സമസ്ത മേഖലയും സാമ്പത്തിക തകർച്ചയിലാണ്. കാർഷിക രംഗവും വ്യവസായശാലകളും മാധ്യമ സ്ഥാപനങ്ങളുമെല്ലാം പ്രതിസന്ധിയിലാണ്. കച്ചവട സ്ഥാപനങ്ങളുടെയും സ്ഥിതി പരിതാപകരമാണ്. ഇത്തരം അവസ്ഥയിൽ കൃഷിയെയും വ്യവസായത്തെയും ആശ്രയിച്ച് കഴിയുന്ന ജനങ്ങളെല്ലാം ദാരിദ്ര്യത്തിലാണ്. ഇത്തരം സാഹചര്യത്തിൽ ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്രത്തിന്റെ നടപടിയായാലും അതിന്റെ പേരിൽ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്ന സംസ്ഥാനത്തിന്റെ നീക്കമായാലും ജനവിരുദ്ധമാണ്.
കൊറോണ കാരണം ബസുകളിൽ യാത്രക്കാരെ കയറ്റുന്നത് പരിമിതമാണ്. യാത്രക്കാർ എത്തുന്നതും കുറവാണ്. നിരക്ക് വർദ്ധിപ്പിച്ചാൽ ബസ് സർവ്വീസുകൾ സുഗമമായി നടത്താൻ കഴിഞ്ഞേക്കാം. എന്നാൽ ജനങ്ങൾ ഒരേസമയം ഇന്ധന വില വർദ്ധനവും ബസ് ചാർജ് വർദ്ധനവും താങ്ങേണ്ടി വരും. എല്ലാ ഭാരവും ചുമക്കേണ്ടി വരുന്നത് ജനങ്ങളാണ്.
പ്രതിസന്ധി കാലത്ത് സർക്കാരിന് സാമ്പത്തിക രംഗത്തും ഭരണ രംഗത്തും എന്തു നടപടികളും എടുക്കാം. പക്ഷേ അതെല്ലാം ജനവിരുദ്ധമാകുമ്പോൾ ജനവികാരം എതിരാകുമെന്ന് കേന്ദ്രമായാലും സംസ്ഥാനമായാലും മറന്നുപോകരുത്. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ജനങ്ങളോട് മറുപടി പറയേണ്ടി വരും. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളത്തിലെ ഇടതു സർക്കാരിന് തദ്ദേശ തിരഞ്ഞെടുപ്പ് വരുമ്പോൾ തന്നെ ജനങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. കൊറോണ കാരണം വൈദ്യുതി ചാർജ് കൂട്ടി, ബസ് ചാർജ് വർദ്ധിപ്പിച്ചു എന്നൊന്നും ന്യായീകരണം പറഞ്ഞാൽ അത് വിലപ്പോവില്ല.
കേന്ദ്രവും പെട്രോളിയം കമ്പനികളും ദിവസങ്ങളായി നടത്തുന്ന വില വർദ്ധനവിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സംസ്ഥാനങ്ങൾ ഭരിക്കുന്ന പ്രതിപക്ഷങ്ങൾക്കാവണം. സംസ്ഥാന സർക്കാരുകൾ കൂട്ടായി ഈ വിഷയം ഉന്നയിച്ചാൽ അത് തള്ളിക്കളയാൻ മോദി സർക്കാരിനാവില്ല. അത്തരം ഒരു നീക്കം സംസ്ഥാനങ്ങൾ ഭരിക്കുന്ന ബിജെപിയിതര സർക്കാരുകൾ ഇനിയും നടത്തിയിട്ടില്ല. അത്തരം ഒരു നീക്കത്തിന് നേതൃത്വം കൊടുക്കാൻ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിന് കഴിയണം.
കേന്ദ്രം ഇന്ധന വില കൂട്ടുന്നതുകൊണ്ട് ഞങ്ങളും അത് നേരിടാൻ ബസ് ചാർജ് വർദ്ധിപ്പിക്കും എന്നുപറയുന്നതിന് പകരം ഇന്ധന വിലയിലെ സംസ്ഥാന വിഹിതം കുറച്ച് ജനങ്ങളെ സഹായിക്കാനാണ് ഒരു ജനകീയ സർക്കാർ തയ്യാറാകേണ്ടത്. ജനപക്ഷത്തു നിന്ന് ചിന്തിച്ചാൽ മാത്രമേ ഇത്തരം നടപടികളെടുക്കാനാവൂ. ബഹുഭൂരിപക്ഷം വരുന്ന ജനതയെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങൾ വരുമ്പോൾ സ്വകാര്യ ബസുടമകളുടെയോ, കെഎസ്ആർടിസിയുടെയോ താൽപര്യത്തിനല്ല മുൻഗണന നൽകേണ്ടത്. ബസുടമകളുടെയും കെഎസ്ആർടിസിയുടെയും പ്രതിസന്ധിയെക്കാൾ എത്രയോ പരിതാപകരമാണ് സാധാരണക്കാരായ ജനങ്ങളുടെ ജീവിതാവസ്ഥ എന്നത് കാണണം.
മദ്യത്തിന് വില കൂട്ടുന്നതുപോലെ ലാഘവത്തോടെ ചെയ്യാവുന്ന കാര്യമല്ല വൈദ്യുതി ചാർജ് വർദ്ധനവും ബസ് ചാർജ് വർദ്ധിപ്പിക്കലും. വൈദ്യുതി നിരക്ക് കൂട്ടിയപ്പോഴുണ്ടായ ജനവികാരത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടുവേണം ബസ് ചാർജ് കൂട്ടാനുള്ള തീരുമാനം സർക്കാർ എടുക്കേണ്ടത്.





