പാലാ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി ലക്ഷ്യമിട്ട ബൈപാസ് റോഡിന് നാണക്കേടായിരുന്ന കുപ്പിക്കഴുത്ത് ഇനി വെറും പഴങ്കഥ. പാലാ ബൈപാസ് ഇപ്പോള്‍ നീണ്ടുനിവര്‍ന്നു തുടങ്ങുകയാണ്. ബൈപാസ് നിര്‍മാണത്തിന്റെ ഒരുഘട്ടത്തിലെ പ്രധാന കടമ്പകളാണ് ഇപ്പോള്‍ പിന്നിടുന്നത്. ബൈപാസില്‍ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ സെന്റ് മേരീസ് സ്‌കൂള്‍ വരെയുള്ള നൂറു മീറ്ററോളം സ്ഥലത്ത് വീതിക്കുറവ് മൂലം വാഹനങ്ങള്‍ ഞെങ്ങിഞെരുങ്ങി പോകേണ്ട സ്ഥിതിയിലായിരുന്നു. ഇവിടുത്തെ സ്ഥലം ഏറ്റെടുത്ത് കെട്ടിടങ്ങള്‍ പൂര്‍ണമായിത്തന്നെ പൊളിച്ചു നീക്കിയിരിക്കുകയാണിപ്പോള്‍. വികസനത്തില്‍ പ്രതിസന്ധി നേരിട്ടിരുന്ന പാലാ-കോഴാ റോഡിലെ ആര്‍വി ജംഗ്ഷനിലും കടമ്പകള്‍ പിന്നിട്ടു. ഇവിടെ 50 മീറ്ററോളം ഭാഗത്തെ മണ്ണെടുത്തു നീക്കി. രണ്ടു പ്രധാന സ്ഥലങ്ങളിലെ കടമ്പകള്‍ പിന്നിട്ടതോടെ ബൈപ്പാസിന്റെ രൂപീകൃതലക്ഷം യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുകയാണ്. സിവില്‍ സ്റ്റേഷന്‍ ഭാഗത്തെ കെട്ടിടങ്ങള്‍ പൂര്‍ണമായി പൊളിച്ചുനീക്കിയതോടെ ഇവിടെ മണ്ണെടുത്ത് മാറ്റി വികസനം നടത്തേണ്ടതുണ്ട്. ഈ പ്രദേശത്തെ വൈദ്യുതിത്തൂണുകള്‍ കൂട്ടത്തോടെ മാറ്റിസ്ഥാപിക്കേണ്ടതും പ്രധാന പ്രവൃത്തിയാണ്. വൈദ്യുതിത്തൂണുകള്‍ മാറിയാലുടന്‍ ടാറിംഗ് ആരംഭിക്കാനാകും. പാലാ-കോഴാ റോഡിലെ ആര്‍വി ജംഗ്ഷന്‍ മുതല്‍ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ റോഡില്‍ പുലിയന്നൂര്‍ കാണിക്ക മണ്ഡപം വരെയുള്ള മൂന്നാം ഘട്ടത്തിലെ വികസനത്തില്‍ കാര്യമായ പ്രതിസന്ധികളില്ലെന്നാണ് വിലയിരുത്തല്‍. ഇവിടെ ഒരു വീടും സ്ഥലവും ഏറ്റെടുക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗതാഗതത്തിനായി തുറന്നു നല്‍കിയ ബൈപ്പാസില്‍ ഇതുവരെ നേരിട്ടിരുന്ന പ്രതിസന്ധികള്‍ കൂടി പിന്നിടുന്നതോടെ പാലായിലെ ഗതാഗതക്കുരുക്കും ഒഴിവാകുമെന്നതു നഗരത്തിനാകെ നേട്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…