ന്യൂയോര്‍ക്ക്: യു.എസിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടനെതിരെ യുവതി നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചു. 100 മില്യണ്‍ ഡോളര്‍(ഏകദേശം 707 കോടി രൂപ) യാണ് യുവതി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. കുളിക്കുന്നതിനിടെ ഷവറിലൊളിപ്പിച്ച ക്യാമറയിലൂടെ നഗ്‌നവീഡിയോ പകര്‍ത്തിയെന്നാണ് യുവതിയുടെ ആരോപണം. ഹോട്ടലിലെ ജീവനക്കാരാണിതിനു പിന്നിലെന്ന് യുവതി പറയുന്നു.
നിയമവിദ്യാര്‍ഥിനിയായിരിക്കെ പരീക്ഷ എഴുതാനായി അല്‍ബാനിയിലെ ഹാമില്‍ട്ടണ്‍ ഇന്നില്‍ താമസിക്കുന്നതിനിടെ പകര്‍ത്തിയതാണ് വീഡിയോ. 2015 ലാണ് സംഭവം. എന്നാല്‍ 2018 സെപ്റ്റംബര്‍ മാസത്തിലാണ് ഈ വിവരം താനറിഞ്ഞതെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു. അശ്ലീല സൈറ്റിലെ വീഡിയോ ലിങ്ക് സഹിതം ലഭിച്ച ഇ മെയില്‍ വഴിയാണ് ഇക്കാര്യം അറിഞ്ഞതെന്ന് യുവതി കോടതിയെ ധരിപ്പിച്ചു. വീഡിയോ പരസ്യമാക്കാതിരിക്കാന്‍ പണം നല്‍കണമെന്ന് മെയില്‍ അയച്ചയാള്‍ ഭീഷണിപ്പെടുത്തി.
ഭീഷണി അവഗണിച്ചതിനെ തുടര്‍ന്ന് വീഡിയോ വിവിധ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയും യുവതിയുടെ പേരിലുണ്ടാക്കിയ വ്യാജ മെയില്‍ഐഡിയില്‍ നിന്ന് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വീഡിയോയുടെ ലിങ്ക് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് 2000 ഡോളര്‍ ഉടനടി നല്‍കാനവശ്യപ്പെടുകയും ചെയ്തു. പിന്നീട് മാസം തോറും 1000 ഡോളര്‍ വീതം നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്തതായി യുവതി പറയുന്നു. യുവതിയെ കൂടാതെ മറ്റു പലരുടേയും വീഡിയോ യുവതി തങ്ങിയ മുറിയില്‍ നിന്ന് പകര്‍ത്തിയിട്ടുണ്ടെന്ന് ഇയാള്‍ അറിയിച്ചതായും യുവതി അറിയിച്ചു.
താമസത്തിനെത്തുന്നവര്‍ക്കാവശ്യമായ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താന്‍ അധികൃതര്‍ പരാജയപ്പെട്ടതിനാലാണ് ഹില്‍ട്ടണെതിരെ കേസ് ഫയല്‍ ചെയ്യാനുള്ള കാരണമെന്ന് യുവതി അറിയിച്ചു. ഇക്കാര്യത്തില്‍ ഗുരുതര മാനസിക പീഡനവും വ്യഥയും അനുഭവിച്ചതായും അതിനു പകരമായാണ് ഇത്ര ഭീമമായ തുക നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നതെന്നും യുവതി പറഞ്ഞു. എന്നാല്‍ ഹില്‍ട്ടണ്‍ അധികൃതര്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചു.







