ഗുവാഹത്തി: മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. 42 ദിവസത്തോളമായി 15 ഓളം തൊഴിലാളികളാണ് ഖനിക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്്. ഇതില്‍ ഒരാളുടെ അഴുകിയ നിലയിലുള്ള മൃതദേഹമാണ് നാവികസേന ഇന്നു പുറത്തെടുത്തത്. 370 അടി ആഴത്തില്‍ നിന്നാണ് മൃതദേഹം പുറത്തെടുത്തത്.
കഴിഞ്ഞ ആഴ്ചയാണ് അഴുകി ഛിന്നഭിന്നമായ നിലയിലുള്ള മൃതദേഹം കണ്ടെത്താനായത്. ബുധനാഴ്ച ഇത് പുറത്തെടുക്കാന്‍ നാവികസേന ശ്രമം നടത്തിയെങ്കിലും വഴുതി വീണ്ടും താഴേക്ക് പതിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് ഇന്ന് പുറത്തെത്തിക്കാനായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.
2018 ഡിസംബര്‍ 13 ന് ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ അനധികൃത ഖനിയിലായിരുന്നു അപകടം. ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത പ്രതികരണ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തിവരുന്നത്.
അപകടം നടന്ന് 12 ദിവസത്തിനു ശേഷമാണ് സംയുക്ത രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശക്തിയേറിയ പമ്പുസെറ്റുകള്‍ ഉപയോഗിച്ച് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പമ്പ് ചെയ്തു കളഞ്ഞെങ്കിലും ഖനിക്കുള്ളിലെ ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്.







