കൊച്ചി: കളമശേരിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. കളമശേരിയിൽ താമസിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശി അരുൺ രാജിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. രണ്ടുദിവസമായി ഇയാളെ കാണാനില്ലായിരുന്നു. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.
ഇന്നലെ രാത്രിയോടെയാണ് കളമശേരിയിലെ ബിജറേജിന് സമീപത്തെ കാട്ടിൽ ബന്ധുക്കൾ അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അരുണിന്റെ മൊബൈൽ ഫോൺ ഒരു സുഹൃത്തിന്റെ പക്കലാണുണ്ടായിരുന്നത്. ഇത് ഇയാൾ അരുണിന്റെ പിതാവിനെ ഏൽപ്പിച്ചു. പിന്നാലെ അരുണിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തായി മദ്യകുപ്പികളുണ്ടായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലയ്ക്ക് കാരണമായതെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹത്തിൽ പാടുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
കളമശേരിയിലെ കാട്ടിൽ യുവാവിന്റെ മൃതദേഹം; സുഹൃത്ത് കസ്റ്റഡിയിൽ