തിരുവനന്തപുരം: ഗോവയിലെ റിസോർട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അഞ്ജനയുടെ മരണം സംബന്ധിച്ച് കുറ്റമറ്റ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മിനി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നൽകി. ഗോവ,കേരള മുഖ്യമന്ത്രിമാർ ദേശീയ, സംസ്ഥാന വനിതാ കമ്മിഷൻ എന്നിവർക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. മകൾ ആത്മഹത്യചെയ്യില്ലെന്നും കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് അമ്മ മിനി പ്രധാനമന്ത്രിക്ക് പരാതി നൽകിയത്.
ഗോവ കലങ്കൂട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ കന്റോലിൻ ബർഡോസ് റിസോർട്ടിലാണ് മേയ് 13 ന് അഞ്ജനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബലാത്സംഗവും ലൈംഗിക ചൂഷണവും ഉൾപ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങൾ മകളോട് ചെയ്തിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മരണത്തിനു പിന്നിൽ രാജ്യവിരുദ്ധ, സാമൂഹിക വിരുദ്ധ ശക്തികളുടെയും ലഹരി മാഫിയാ സംഘത്തിന്റെയും കൈകൾ ഉണ്ടെന്നും സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.
അഞ്ജനയുമായി അടുത്ത് ബന്ധമുള്ളവരുടെ പേരുവിവരങ്ങളും പരാതിയിൽ വ്യക്തമാക്കുന്നു. താൻ ഉൾപ്പെടെ ഒട്ടേറെ അമ്മമാരുടെ കണ്ണീരിന് ശമനമുണ്ടാകണമെന്നും രാജ്യവിരുദ്ധരുടെ വലയിൽ ഇനിയും വിദ്യാർത്ഥികളുടെ ജീവിതം ഹോമിക്കപ്പെടാതെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അഞജനയുടെ അമ്മ പരാതിയിൽ ആവശ്യപ്പെടുന്നു.





