കൊല്ലം: ഉത്ര വധക്കേസിൽ കേസിൽ പ്രതിയായ സൂരജിന്റെ പിതാവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനെത്തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തിയത്. മരിച്ച ഉത്രയുടെ സ്വർണാഭരണങ്ങൾ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്കു നീണ്ടത്.
സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തത്. പിതാവിനെ എല്ലാം അറിയാമായിരുന്നുവെന്ന് സൂരജ് അന്വേഷണ സംഘത്തിനു മൊഴിനൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. കൊലപാതകത്തിന് മുൻപ് ലോക്കറിൽ നിന്നെടുത്ത സ്വർണമാണ് കണ്ടെടുത്തതെന്നാണ് സൂചന. സൂരജിന്റെ കുടുംബത്തിന് മരണത്തിൽ പങ്കുണ്ടെന്ന ഉത്രയുടെ കുടുംബത്തിന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു കൂടിയാണ് വ്യക്തമാകുന്നത്.
ക്രൈംബ്രാഞ്ച് സംഘം ഇന്നലെ സൂരജിന്റെ അടൂരിലെ വീട്ടിൽ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കേസിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറൻസിക്, റവന്യു സംഘങ്ങളും ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ടായിരുന്നു.
സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയർകെയ്‌സ്, ടെറസ്, പാമ്പിനെ സൂക്ഷിച്ച വീടിന്റെപുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി. സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരിൽ നിന്നും വിശദാംശങ്ങൾ തേടിയിരുന്നു. അടൂരിലെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും നേരത്തെ തുറന്ന് പരിശോധിച്ചിരുന്നു. സൂരജിന്റെ പിതാവിന്റെ സാന്നിധ്യത്തിലായിരുന്നു ഈ പരിശോധനയും. ഇതിന് പിന്നാലെ വീണ്ടും വീട്ടിലെത്തി തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയായിരുന്നു. ഒടുവിലാണ് സ്വർണം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പിന്നാലെ അറസ്റ്റുമുണ്ടായത്.








