തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി കേരളത്തിന് അനിവാര്യമാണെന്ന് കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള. പുതിയ പദ്ധതികൾ ഉണ്ടായാൽ മാത്രമെ വർദ്ധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കു. കേന്ദ്രസർക്കാർ നിർദ്ദേശിച്ചതനുസരിച്ചാണ് സംസ്ഥാന സർക്കാരിന്റെ എൻഒസി ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഇത് സ്വാഭാവിക നടപടിക്രമം മാത്രമാണ്.
സംസ്ഥാനങ്ങൾക്ക് അനുവദിച്ച പദ്ധതികളുടെ നിലവിലെ അവസ്ഥ കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അവലോകന യോഗത്തിലാണ് വിലയിരുത്തിയത്. എല്ലാ അനുമതികളും ലഭ്യമായിട്ടും നടപ്പിലാക്കാതെ പോയ അതിരപ്പിള്ളി പദ്ധതി പരാമർശിക്കപ്പെട്ടത് അവിടെയാണ്. കാലാവധി കഴിഞ്ഞ അനുമതിക്കായി വീണ്ടും അപേക്ഷിക്കാൻ കെഎസ്ഇബിയോട് കേന്ദ്ര വൈദ്യുതി അതോറിറ്റി നിർദ്ദേശിച്ചു. പക്ഷേ ഇതിന് സംസ്ഥാന സർക്കാരിൻറെ അനുമതിപത്രം വേണമെന്നായിരുന്നു നിബന്ധന. ഇതു പ്രകാരമാണ് സംസ്ഥാന സർക്കാരിൻറെ എൻ ഒ സി തേടിയത്.
ആവശ്യമുള്ളതിൻറെ 30 ശതമാനം വൈദ്യുതി മാത്രമാണ് നിലവിൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. സോളാർ, കാറ്റ് തുടങ്ങിയ പുനരുപയോഗ മാർഗങ്ങൾ സംസ്ഥാനത്ത് പരിമിതമാണ്. അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് നിലവിൽ ഭരണപ്രതിപക്ഷ കക്ഷികൾക്കിടയിൽ പോലും വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്, ഭാവിയിൽ ഇത് പരിഹരിക്കാനുള്ള സാധ്യതയാണ് കെഎസ്ഇബി മുന്നിൽ കാണുന്നത്. സർക്കാർ നൽകിയ എൻ ഒ സി യുടെ അടിസ്ഥാനത്തിൽ കേന്ദ്ര അനുമതിക്കായി അപേക്ഷ നൽകുമെന്നും കെഎസ്ഇബി ചെയർമാൻ പറഞ്ഞു.
Home Breaking News കെ.എസ്്.ഇ.ബി. പിന്നോട്ടില്ല; അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സംസ്ഥാനത്തിന് അനിവാര്യം, കേന്ദ്രഅനുമതിക്കായി അപേക്ഷ നൽകും









