മുംബൈ∙ കുൽവിന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിനു സമാനമാണ്. അതു വഴിതെളിയിച്ചതു യുദ്ധത്തിനാണ്,
ബി.ജെപി മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി. കുൽ ഷൂഷൻ ജാദവിന്റെ മാതാവിനെയും ഭാര്യയെയും പാക്കിസ്ഥാൻ അപമാനിച്ചെന്ന വാർത്തയോട് മുംബൈയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെ വാർത്താ ഏജൻസിയായ പിടിഐയോടു അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്റ നടപടി വളരെ ദൗർഭാഗ്യകരമായിപ്പോയി. അതു നമ്മളെ വേദനിപ്പിച്ചു. അവർക്കെതിരെ യുദ്ധം നടത്തേണ്ട കാലം അതിക്രമിച്ചു. അവരെ നാലു കഷ്ണങ്ങളാക്കണം. ഉടൻ യുദ്ധം ചെയ്യണമെന്നല്ല പറയുന്നത്. എന്നാൽ ഉടൻ തന്നെ യുദ്ധത്തിനുള്ള ഗൗരവതരമായ പഠനങ്ങൾ നടത്തണം. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതു മിക്കപ്പോഴും പാർട്ടിയുടെ അഭിപ്രായവുമാകാറുണ്ട്.
കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ അമ്മ അവന്തിയെയും ഭാര്യ ചേതനയെയും പാക്കിസ്ഥാൻ അപമാനിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യയുമായുണ്ടാക്കിയ ധാരണകൾ പാക്കിസ്ഥാൻ ലംഘിച്ചു. സുരക്ഷയുടെ പേരു പറഞ്ഞു കുൽഭൂഷന്റെ കുടുംബത്തിന്റെ സാംസ്കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുമ്പ് അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങൾ അഴിച്ചു പരിശോധിച്ചു. ഭാര്യയുടെ താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാൻ അനുവദിച്ചില്ല. കൂടിക്കാഴ്ചയ്ക്കുശേഷം ചേതനയ്ക്കു ചെരുപ്പുകൾ തിരികെ ലഭിച്ചതുമില്ല.
ചൊവ്വാഴ്ച ഇന്ത്യ നടത്തിയ വെടിവയ്പ്പിൽ മൂന്നു പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടത് ഇതിനുള്ള മറുപടിയാണോ എന്ന ചോദ്യത്തിന് അതു നല്ലതാണെന്നും എന്നാൽ സ്ഥിരമായ ഒരു പരിഹാരം അത്യാവശ്യമാണെന്നും പാക്കിസ്ഥാനെ ചിതറിപ്പിക്കേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാക്കിസ്ഥാനിൽനിന്നുള്ളവർക്കു മെഡിക്കൽ വീസകൾ നൽകുന്നത് വിദേശകാര്യമന്ത്രാലയം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കനത്ത സുരക്ഷയിൽ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഓഫിസിൽ ചില്ലുമറയ്ക്ക് ഇരുപുറവുമിരുന്ന് ഇന്റർകോമിലൂടെയാണു കുൽഭൂഷണും കുടുംബാംഗങ്ങളും പരസ്പരം സംസാരിച്ചത്. മാതൃഭാഷയായ മറാഠിയിൽ സംസാരിക്കാൻ അനുവദിച്ചില്ല. ധാരണയ്ക്കു വിരുദ്ധമായി, ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി. സിങ്ങിനെ കൂടിക്കാഴ്ച നടന്ന മുറിയിൽ അനുവദിച്ചില്ല. 40 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയുടെ അന്തരീക്ഷം ഭീതിപ്പെടുത്തുന്ന തരത്തിലായിരുന്നെന്നും വിദേശകാര്യ മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. കുൽഭൂഷണിന്റേതു സമ്മർദത്തിന്റെ ശരീരഭാഷയായിരുന്നെന്നും പാക്കിസ്ഥാന്റെ നുണപ്രചാരണങ്ങൾ ഏറ്റുപറയിക്കുകയായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
22 മാസത്തിനു ശേഷമാണ് ഭാര്യ ചേതനയും അമ്മ അവന്തിയും കുൽഭൂഷണെ കണ്ടത്. കൂടിക്കാഴ്ച ചിത്രീകരിക്കാന്‍ പാക്ക് മാധ്യമങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.







