ജയ്പുര്‍: ക്രിക്കറ്റ് വൃത്തങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച വരുണ്‍ ചക്രവര്‍ത്തി എന്ന താരത്തെക്കുറിച്ചാണ്. താരലേലത്തില്‍ വെറും 20 ലക്ഷം അടിസ്ഥാന വിലയുമായി വന്ന് ഈ സീസണില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന തുകയായ 8.4 കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലെത്തിച്ച താരം. അപ്പോഴും, ആരാണ് വരുണ്‍ ചക്രവര്‍ത്തി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. തമിഴ്‌നാട്ടില്‍നിന്നുള്ള അപ്രതീക്ഷിത താരോദയമാണ് വരുണ്‍ ചക്രവര്‍ത്തി. ‘മിസ്റ്ററി സ്പിന്നര്‍’ എന്നു വിശേഷണം. 13ാം വയസ്സില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കളി തുടങ്ങിയ വരുണ്‍, പതുക്കെ എതിരാളികളെ കറക്കിവീഴ്ത്തുന്ന അപകടകാരിയായ ബോളറായി രൂപാന്തരം പ്രാ
പിക്കുകയായിരുന്നു.
സ്‌കൂള്‍ കാലത്ത് ക്രിക്കറ്റില്‍ സജീവമായിരുന്നെങ്കിലും പിന്നീട് കോളജിലെത്തിയതോടെ കളിക്കളത്തോട് വിടപറഞ്ഞു. ചെന്നൈയിലെ എസ്ആര്‍എം സര്‍വകലാശാലയില്‍ ആര്‍കിടെക്ചര്‍ വിദ്യാര്‍ഥിയായി ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കി രണ്ടു വര്‍ഷം ജോലിയും ചെയ്തുകഴിഞ്ഞാണ് വീണ്ടും കളിക്കളത്തിലേക്ക് എത്തുന്നത്. ഇക്കുറി പേസ് ബോളറായിട്ടായിരുന്നു വരവ്. നാട്ടിലെ വിവിധ ക്ലബ്ബുകള്‍ക്ക് കളിക്കുന്നതിനിടെ പരുക്കു പിടികൂടി. കാല്‍മുട്ടിലായിരുന്നു പരുക്കിന്റെ കളി. പരുക്കുമൂലം പേസ് ബോളിങ് സാധ്യമാകാതെ പോയതോടെയാണ് സ്പിന്‍ ബോളിങ്ങിലേക്ക് വരുണ്‍ തിരിയുന്നത്. അതു വഴിത്തിരിവായി. എതിരാളികളെ വെള്ളം കുടിപ്പിക്കുന്ന സ്പിന്‍ ബോളിങ്ങുമായി രാജ്യാന്തര ശ്രദ്ധയിലുമെത്തിയിരിക്കുന്നു ഈ യുവാവ്. അങ്ങനെ പരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ സ്പിന്നറായി മാറിയ കഥയാണ് ഏഴോളം വ്യത്യസ്ത രീതികളിലുള്ള പന്തുകളാണ് വരുണിന്റെ ബോളിങ്ങിലെ മുഖ്യ സവിശേഷത.
പ്രാദേശിക തലത്തില്‍ ശ്രദ്ധേയനായതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ നെറ്റ്‌സില്‍ പന്തെറിയാന്‍ താരത്തെ കൂടെക്കൂട്ടി. ലോകോത്തര താരങ്ങള്‍ക്കു ബോള്‍ ചെയ്ത് സ്വന്തം ബോളിങ്ങിന്റെ മൂര്‍ച്ച കൂട്ടിയ വരുണ്‍, ഇക്കഴിഞ്ഞ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ മധുരൈ പാന്തേഴ്‌സിനായി പുറത്തെടുത്ത പ്രകടനം ദേശീയ ശ്രദ്ധയിലെത്തി. ഈ സീസണില്‍ വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായിരുന്നു വരുണ്‍. ടീമിലെ മറ്റ് അംഗങ്ങള്‍ ഫോം കണ്ടെത്താനാകാതെ ഉഴറുമ്പോഴായിരുന്നു വരുണിന്റെ ഉജ്വല പ്രകടനം. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും പുറത്തെടുത്ത പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ ഐപിഎല്‍ താരലേലത്തില്‍ മിന്നും താരമായി വരുണ്‍. ബാക്കി കളത്തില്‍!.




