
കൊടുങ്ങല്ലൂര്‍: മീന്‍പിടിത്ത വള്ളങ്ങളുടെ കണക്കെടുപ്പ് ഞായറാഴ്ച ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ നടക്കും. ഏഴുവര്‍ഷത്തിനുശേഷമാണ് ഇത് നടക്കുന്നത്.അഴീക്കോട് മുനയ്ക്കല്‍, അഴീക്കോട് ജെട്ടി, ലൈറ്റ്ഹൗസ്, പടിഞ്ഞാറേ വെമ്പല്ലൂര്‍ ശ്രീകൃഷ്ണമുഖം ബീച്ച്, പെരിഞ്ഞനം ആറാട്ടുകടവ്, കയ്പമംഗലം കൂരിക്കുഴി, കഴിമ്പ്രം, നാട്ടിക ബീച്ച്, തളിക്കുളം, ചേറ്റുവ, ബ്ലാങ്ങാട്, എടക്കഴിയൂര്‍ എന്നിവിടങ്ങളില്‍ വെച്ചാണ് പരിശോധന നടക്കുന്നത്.10 വര്‍ഷത്തിലേറെ പഴക്കമുള്ള എന്‍ജിനുകള്‍ക്കും എട്ട് വര്‍ഷത്തിലേറെ പഴക്കമുള്ള മര വള്ളങ്ങള്‍ക്കും ഇത്തവണ പെര്‍മിറ്റ് ലഭിക്കില്ല. ഇത് മത്സ്യത്തൊഴിലാളി മേഖലയില്‍ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ജില്ലയിലെ പകുതിയോളം ഔട്ട്ബോഡ് മീന്‍പിടിത്ത വള്ളങ്ങള്‍ക്ക് ഇത്തവണ പെര്‍മിറ്റ് ലഭിക്കാന്‍ സാധ്യത കുറവാണ്. കാലാവധി കഴിഞ്ഞ വള്ളങ്ങളുടെ പെര്‍മിറ്റ് അപേക്ഷകള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല.ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യ ഫെഡ് എന്നീ വകുപ്പുകളുടെ സംയുക്തപരിശോധനയില്‍ പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമേ സബ്സിഡി നിരക്കില്‍ മണ്ണെണ്ണ അനുവദിക്കൂ. 467 ഔട്ട്‌ബോഡ് വള്ളങ്ങളുടെ അപേക്ഷകളിലാണ് പരിശോധന നടത്തി പെര്‍മിറ്റ് അനുവദിക്കുക.അഴീക്കോട് ഫിഷറീസ് ഓഫീസിന് കീഴിലാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്. ഇവിടെ 182 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. നാട്ടികയില്‍ 150, ചേറ്റുവയില്‍ 52, ചാവക്കാട് 83 എന്നിങ്ങനെ അപേക്ഷകളിലാണ് പെര്‍മിറ്റ് അനുവദിക്കുക.രാവിലെ എട്ടുമണി മുതല്‍ പരിശോധന ആരംഭിക്കും. അപേക്ഷയില്‍ പറഞ്ഞപ്രകാരമുള്ള രേഖകള്‍ പരിശോധനാസമയത്ത് ഹാജരാക്കണം. ഒന്നില്‍ കൂടുതല്‍ വള്ളങ്ങളുള്ളവര്‍ ഒരുമിച്ച് നിരത്തിയിടണം. മൂന്നുവര്‍ഷം കൂടുമ്പോള്‍ പെര്‍മിറ്റുകള്‍ പുതുക്കിനല്‍കണമെന്നാണ് നിലവിലുള്ള നിയമമെങ്കിലും ആറുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത പല വള്ളങ്ങളുടെയും പെര്‍മിറ്റുകള്‍ ഇതുവരെ പുതുക്കിനല്‍കിയിട്ടില്ല.









